ഡൽഹി സ്‌ഫോടനം; പാക് ഭീകരരുമായി സംസാരിക്കാൻ അറസ്റ്റിലായവർ ഉപയോഗിച്ചത് വ്യാജ സിം കാർഡ്

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിലെ ചാവേർ ബോംബാക്രമണത്തിൽ അറസ്റ്റിലായവർ പാകിസ്താനിലെ ഭീകരരുമായി സംസാരിക്കാനുപയോഗിച്ചത് ‘ഗോസ്റ്റ്’ സിം കാർഡുകൾ. സാധാരണക്കാരുടെ ആധാർ കാർഡുകളുപയോഗിച്ച് അവരറിയാതെ സിം കാർഡ് എടുത്താണ് ഭീകരാക്രമണങ്ങൾ ആസൂത്രണംചെയ്യാൻ വിദേശത്തുള്ളവരുമായി പ്രതികൾ ബന്ധപ്പെട്ടത്. മറ്റാവശ്യങ്ങൾക്ക് സ്വന്തം പേരിലുള്ള സിമ്മും ഉപയോഗിച്ചു. കൊല്ലപ്പെട്ട ചാവേർ ഉമർ നബി, ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരെല്ലാം രണ്ടും മൂന്നും ഫോണുകൾ ഉപയോഗിച്ചിരുന്നു.
വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്നൽ ആപ്പുകൾ എന്നിവ വ്യാജ സിം കാർഡുള്ള ഫോണിലാണ് ഇൻസ്റ്റാൾചെയ്തതും ഉപയോഗിച്ചതും.
ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടെലികോം മന്ത്രാലയം നവംബർ 28-ന് ഇത്തരം ആപ്പുകളുടെ ഉപയോഗത്തിന് സജീവ സിം കാർഡുകൾ ഫോണിൽ ഉണ്ടായിരിക്കണമെന്ന് നിർദേശിച്ചിരുന്നു.
സജീവ സിം ഇല്ലാത്ത ഫോണുകളിൽ ഇത്തരം ആപ്പുകളുടെ പ്രവർത്തനം 90 ദിവസത്തിനകം ഒഴിവാക്കാനായിരുന്നു നിർദേശം. കാലഹരണപ്പെട്ടതും വ്യാജവുമായ സിം കാർഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പുകളുടെ സേവനം നിർത്തലാക്കുന്ന നടപടി ജമ്മു-കശ്മീർ ടെലികോം സർക്കിളിൽ വേഗത്തിൽ പുരോഗമിക്കുകയാണ്.
Content Highlights: Red Fort attackers used `ghost` SIM cards obtained with others` Aadhaar for terror planning & communication with Pakistan-based handlers. Learn more about the investigation.