2005-ന് ശേഷം സ്ത്രീകൾക്ക് നല്ലകാലമായെന്ന് നിതീഷ്; മുമ്പ് തുണിയില്ലാതെ നടക്കുകയായിരുന്നോയെന്ന് റാബ്റി

പാറ്റ്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ആര്‍.ജെ.ഡി-ജെ.ഡി.യു വാക്‌പോര് രൂക്ഷം. മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയും തമ്മിലാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബിഹാറിലെ സ്ത്രീകളുടെ വസ്ത്രത്തിന്റെ പേരില്‍ ഏറ്റുമുട്ടിയത്. ബിഹാറിലെ സ്ത്രീകള്‍ക്കായി ആര്‍ജെഡി ഒന്നും ചെയ്തിട്ടില്ലെന്നും ലാലുപ്രസാദ് യാദവ് അഴിമതിക്കേസില്‍ കുടുങ്ങി അധികാരമൊഴിയാന്‍ നിര്‍ബന്ധിതനായപ്പോള്‍ പകരം മുഖ്യമന്ത്രിയാക്കിയത് ഭാര്യ റാബ്റിയെ ആണെന്നും നിതീഷ് ആരോപിച്ചു. താന്‍ അധികാരത്തിലെത്തും മുമ്പ് ബിഹാറിലെ സ്ത്രീകള്‍ക്ക് മാറ്റിയുടുക്കാന്‍ തുണി പോലുമുണ്ടായിരുന്നില്ലെന്ന് നിതീഷ് ആരോപിച്ചു. 'അപ്പോള്‍ നിതിഷിന്റെ കുടുംബത്തിലെ സ്ത്രീകള്‍ തുണിയില്ലാതെ നടക്കുകയായിരുന്നോ' എന്നാണ് റാബ്റി ദേവി തിരിച്ചടിച്ചത്.
നിതീഷ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബിഹാറില്‍ ഒന്നും നടന്നിട്ടില്ലെന്ന റാബ്റിദേവിയുടെ വിമര്‍ശനമാണ് വാക്‌പോരിന് തുടക്കം കുറിച്ചത്. ആര്‍ജെഡിയുടെ കാലത്താണ് ഒന്നും നടക്കാതിരുന്നതെന്നായിരുന്നു നിതീഷ് കുമാറിന്റെ വിമര്‍ശനം.
'സ്ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും പദ്ധതികള്‍ നടന്നോ? അവര്‍ക്കായി എന്താണ്‌ചെയ്തത്? സ്ത്രീകളുടെ വിദ്യാഭ്യാസം പോലും നടന്നില്ല. സ്ത്രീകള്‍ മുന്നേറിയത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമോ? അവരുടെ ഭര്‍ത്താവിന് ഒഴിയേണ്ടി വന്നപ്പോള്‍ അദ്ദേഹം അവരെ മുഖ്യമന്ത്രിയാക്കി. വൈകുന്നേരമായാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ സ്ത്രീയും പുരുഷനും വളരെ രാത്രിയായാലും പുറത്തിറങ്ങി നടക്കാം.' - ആര്‍ജെഡി വാക്ഔട്ട് നടത്തിയപ്പോള്‍ നിതീഷ് കുമാര്‍ പ്രതികരിച്ചു.
സഭയ്ക്കുപുറത്ത് മാധ്യമങ്ങളെ കണ്ട റാബ്റി ദേവി നിതീഷിനെ 'ഭാംഗ്രി' എന്നാണ് വിളിച്ചത്. ''അയാള്‍ ഭാംഗ് ഉപയോഗിച്ച് സഭയില്‍ വന്ന് സ്ത്രീകള്‍ക്കെതിരെ അശ്ലീലം പറയുന്നു. അയാള്‍ സ്ത്രീകളെ അപമാനിക്കുകയാണ്. 2005-നു മുമ്പ് ബിഹാറിലെ സ്ത്രീകള്‍ക്ക് ഉടുക്കാന്‍ തുണിയില്ലായിരുന്നു എന്നു പറയുകയാണെങ്കില്‍ നിതീഷ് കുമാറിനോട് ചോദിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിലെ സ്ത്രീകള്‍ അക്കാലത്ത് തുണിയില്ലാതെ നടക്കുകയായിരുന്നോ? സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ഞങ്ങള്‍ എന്തൊക്കെ ചെയ്‌തെന്ന് ബിഹാറിലെ ജനങ്ങള്‍ക്കറിയാം.''- റാബ്റി പറഞ്ഞു.
സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി തന്റെ അമ്മയാണെന്ന് പ്രതിപക്ഷ നേതാവും റാബ്റിയുടെ മകനുമായ തേജസ്വി യാദവ് പറഞ്ഞു. നിതീഷിന് സ്ത്രീകള്‍ക്കുനേരെ ആക്രോശിക്കാനേ അറിയൂവെന്നും തേജസ്വി പറഞ്ഞു.
തൊണ്ണൂറുകളില്‍ ജനതാദളിന്റെ രാഷ്ട്രീയമുഖങ്ങളില്‍ പ്രധാനിയായിരുന്ന നിതീഷ്‌കുമാര്‍, ലാലു പ്രസാദ് യാദവിന്റെ സന്തതസഹചാരിയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവഴിക്കു പിരിയുകയും 2005-ല്‍ നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍
ബിജെപിക്കെതിരായി ആര്‍ജെഡിയും നിതീഷുകുമാറും ഒന്നിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം സഖ്യത്തില്‍ നിന്നും നിതീഷ് കുമാര്‍ പിന്‍മാറുകയും ബിജെപിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയാവുകയും ചെയ്തു.
Content Highlights: rabri devi counters nitish numars jabs in legislative council