രാജ്യത്ത് പ്രിസിഷൻ മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും -മന്ത്രി വൈഷ്ണവ്

ന്യൂഡൽഹി: രാജ്യത്ത് പ്രിസിഷൻ മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും വ്യവസായങ്ങൾക്കാവശ്യമായ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിന് ക്രമബദ്ധമായ പരിശീലനസംവിധാനം ഒരുക്കുമെന്നും ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്. സെമികോൺ ഇന്ത്യ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമികണ്ടക്ടർ വ്യവസായം, മൊബൈൽഫോൺ നിർമാണം, വ്യോമയാനം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ആവശ്യമായ കൃത്യതയുള്ള വിദഗ്ധരെ വാർത്തെടുക്കാനാണ് പ്രിസിഷൻ മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് മന്ത്രി വ്യക്തമാക്കി. അഞ്ചുഘട്ടങ്ങളിലുള്ള പരിശീലനസംവിധാനമാണ് പരിഗണനയിൽ. ആദ്യഘട്ടപരിശീലനം 240 മണിക്കൂർ ആണ്. രണ്ടാംഘട്ടം ഇതിലേറെയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
സെമികോൺ 2.0 പാഠ്യപദ്ധതിയിലും മാറ്റം വരുത്തുമെന്ന് മന്ത്രി പറഞ്ഞു. ചിപ്പ് രൂപകല്പനയ്ക്ക് നൽകിയിരുന്ന പ്രാധാന്യം സംവിധാന രൂപകല്പനയിലേക്ക് കൊണ്ടുവരും. സെമികണ്ടക്ടർ മേഖലയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ.) ഉൾപ്പെടുത്തി വിപുലമായ ആവാസവ്യവസ്ഥയ്ക്ക് രൂപംനൽകിത്തുടങ്ങിയെന്നും വൈഷ്ണവ് പറഞ്ഞു.
1.28 ലക്ഷം കോടി രൂപ ചെലവഴിച്ച് ഈയിടെ അംഗീകരിച്ച സെമികോൺ 2.0 ആറ് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. ഇതിനായി 20 വർഷത്തെ ദീർഘകാല വികസനപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും വൈഷ്ണവ് പറഞ്ഞു.
Content Highlights: Precision Manufacturing Institute to be established in India, Training programs designed for semiconductor, mobile, aerospace, and defense sectors, Curriculum changes introduced under Semicon 2.0 focusing on system design, MSMEs integrated into the broader semiconductor ecosystem, Semicon 2.0 backed by Rs 1.28 lakh crore with a 20-year long-term plan