'പ്രതിപക്ഷം തെറ്റ് ചെയ്തു,അനുഭവിക്കേണ്ടിവരും'; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി മോദി |ഫോട്ടോ:മാതൃഭൂമി
പ്രധാനമന്ത്രി മോദി |ഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി: ഇന്ന് രാത്രി 8:30ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഏത് വിഷയത്തെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നീക്കം. ഇതിനിടെ വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാത്തതിലൂടെ പ്രതിപക്ഷം തെറ്റ് ചെയ്തുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. പന്ത്രണ്ടുവർഷത്തെ ഭരണത്തിനിടയിൽ മോദി സർക്കാർ ആദ്യമായി പരാജയപ്പെടുന്ന പ്രധാന ബില്ലായിരുന്നു ഇത്.

പ്രതിപക്ഷം പ്രത്യാഘാതങ്ങൾ നേരിടുകയും സ്ത്രീകളോട് ഉത്തരം പറയുകയും വേണമെന്ന് പ്രധാനമന്ത്രി കാബിനറ്റ് യോഗത്തിൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. 'അവർ രാജ്യത്തെ സ്ത്രീകളെ നിരാശപ്പെടുത്തി. ഈ സന്ദേശം ഓരോ വ്യക്തിയിലേക്കും

ഓരോ ഗ്രാമത്തിലേക്കും എത്തണം' പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വനിതാ സംവരണബിൽ ലോക്‌സഭയിൽ വോട്ടിനിട്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിച്ചപ്പോൾ ഭരണഘടനാ ഭേദഗതിബിൽ പാസാകാനാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സർക്കാരിനായില്ല. വനിതാ സംവരണത്തിന്റെ മറവിൽ രാഷ്ട്രീയ താത്പര്യങ്ങളോടെ മണ്ഡലപുനർനിർണയം നടത്താനുള്ള മോദി സർക്കാരിന്റെയും ബിജെപിയുടെയും നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം ബില്ലിനെ എതിർത്തത്.

Content Highlights: Prime Minister Narendra Modi to address the nation regarding the failed Women's Reservation Bill., Government failed to secure the required two-thirds majority for the constitutional amendment