പ്രധാനമന്ത്രിയുടെ വസതിയില്‍ നിര്‍ണായക യോഗം: സുപ്രധാന തീരുമാനമുണ്ടാകും

പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗം
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗം

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗം ആരംഭിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യം യോഗം വിലയിരുത്തും. ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട സൈനിക-നയതന്ത്ര നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കേന്ദ്ര സര്‍ക്കാര്‍ സൈനിക-നയതന്ത്ര നടപടികള്‍ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമിതിയുടെ ഭാഗമായ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരും യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

മേഖലയിലെ സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് അജിത് ഡോവല്‍, വ്യോമസേനാ മേധാവി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും ആസൂത്രണം ചെയ്തവര്‍ക്കെതിരെയും ശക്തവും വ്യക്തവുമായ നടപടി സ്വീകരിക്കുമെന്ന് രാജ്യത്തിന് പ്രതിരോധ മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന സുരക്ഷയുമായി ബന്ധപ്പെട്ട കാബിനറ്റ് കമ്മിറ്റി യോഗം നിര്‍ണായകമാണ്.

Content Highlights: Pahalgam terror attack-PM to hold Cabinet Committee on Security meeting