‘യുവാക്കളോട് ചർച്ചയാവാം, അത് ബലഹീനതയല്ല’; ജന്തർമന്ദറിലെ സമരക്കാരെ പിന്തുണച്ച് തരൂർ

#ന്യൂസ് ഡെസ്ക്
ശശി തരൂർ | Photo: ANI
ശശി തരൂർ | Photo: ANI

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ജന്തർമന്ദറിൽ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.യുടെ തുറന്ന കത്ത്. രാഷ്ട്രീയക്കാരനോ പാർലമെന്റംഗമോ ആയല്ല, മറിച്ച് യുവതലമുറ നേരിടുന്ന പ്രതിസന്ധികളിൽ ആഴത്തിൽ അസ്വസ്ഥനായ ഒരാളെന്ന നിലയ്ക്കാണ് ഈ കത്തെന്ന് സമരക്കാരെ അഭിസംബോധനചെയ്തുകൊണ്ട് തരൂർ വ്യക്തമാക്കി.

ജന്തർമന്ദറിലെ പ്രതിഷേധക്കാർക്കും സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിനോട് ചർച്ചയ്ക്ക് തയ്യാറാകാൻ അഭ്യർഥിച്ചുമാണ് കത്ത്. പരീക്ഷാ ക്രമക്കേടുകൾ സാധാരണക്കാരായ വിദ്യാർഥികളുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്നും ഈ വഞ്ചനയ്‌ക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം ന്യായമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.

തന്റെ ജീവിതാനുഭവങ്ങൾകൂടി ചേർത്തുകൊണ്ടാണ് തരൂർ വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടി കത്തിൽ സംസാരിക്കുന്നത്. രാജ്യത്തെ യുവാക്കളുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത് സർക്കാരിന്റെ ബലഹീനതയല്ല, മറിച്ച് മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തിന്റെ മനഃസാക്ഷിയെ ഉണർത്താൻ സോനം വാങ്ചുക്കിന്റെ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ മരണംവരെയുള്ള ഉപവാസം അവസാനിപ്പിച്ച് അദ്ദേഹം ജനാധിപത്യ വേദികളിൽ ശബ്ദമുയർത്തണമെന്നും തരൂർ കത്തിൽ അഭ്യർഥിക്കുന്നു.

Content Highlights: Personal reflection on the importance of merit-based education for middle-class families., Solidarity with students protesting against systemic exam failures and paper leaks., Call to action for the government to engage in democratic dialogue with the youth., Direct appeal to Sonam Wangchuk to end his fast to preserve his voice for future advocacy.