ബജ്റംഗ്ദളിനെതിരെ പരാതി നല്‍കി കന്യാസ്ത്രീകളുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍

പരാതിയുമായി നാരായൺപുർ എസ്പി ഓഫീസിലെത്തിയ യുവതികൾ | Photo: Screengrab/ Mathrubhumi News
പരാതിയുമായി നാരായൺപുർ എസ്പി ഓഫീസിലെത്തിയ യുവതികൾ | Photo: Screengrab/ Mathrubhumi News

ദുർഗ് (ഛത്തീസ്ഗഢ്): മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബജ്രംഗ്ദളിനെതിരെ പരാതി നൽകി റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ. ബജ്രംഗ്ദൾ നേതാവ് ജ്യോതിശർമ്മ ഉൾപ്പെടെ 25 പേർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. നാരായൺപുർ എസ്പി ഓഫീസിലെത്തിയാണ് പെൺകുട്ടികൾ‍ പരാതി നൽകിയത്. ഇവരെ കടത്തുന്നുവെന്നാരോപിച്ചായിരുന്നു കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും അറസ്റ്റ് ചെയ്യുന്നതും.

സഞ്ചാര സ്വതാന്ത്ര്യം നിഷേധിച്ചു, പരസ്യ വിചാരണയ്ക്ക് വിധേയരാക്കി, തെറ്റായ മൊഴി നൽകാൻ നിർബന്ധിച്ചു മുതലായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാരായൺപുർ ജില്ലയിൽ നിന്നുള്ള ഗോത്രവർഗവിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾ പരാതി നൽകിയിരിക്കുന്നത്. സിപിഐ നേതാക്കളുടെ സംരക്ഷത്തിലാണ് ഇവർ പരാതി നൽകാൻ എസ്.പി. ഓഫീസിലെത്തിയത്.

മതപരിവർത്തനമല്ല, ജോലിക്ക് വന്നതാണെന്ന് തങ്ങൾ ആദ്യം മുതലേ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അത് ചെവിക്കൊള്ളാതെ കന്യാസ്ത്രീകളെ അപമാനിക്കുകയും ഒപ്പമുണ്ടായിരുന്ന 19 കാരനെ ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നും പെൺകുട്ടികൾ ആരോപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യുവതികൾ പരാതി നൽകിയിരിക്കുന്നത്.

Content Highlights: women accompanying arrested nuns file complaint against Bajrang Dal