യുവജനങ്ങളുടെ ഭാവി മോശമാക്കുന്നവരെ വെറുതെവിടില്ലെന്ന് മോദി; ഏറ്റവും ദ്രോഹം ചെയ്തത് നിങ്ങളെന്ന് രാഹുൽ

#ന്യൂസ് ഡെസ്ക്
രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മോദി |ഫോട്ടോ:PTI
രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മോദി |ഫോട്ടോ:PTI

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടുയർന്ന യുവജന പ്രതിഷേധത്തിൽ ആദ്യ പ്രതികരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

നമ്മുടെ യുവജനതയുടെ ഭാവിക്ക് ഏറ്റവുമധികം ദ്രോഹം ചെയ്തത് നിങ്ങളാണെന്ന് രാഹുൽ തിരിച്ചടിച്ചു. നമ്മുടെ യുവജനതയുടെ ഭാവിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി എക്‌സിലൂടെ നടത്തിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 

'നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ പൂർണ്ണമായും കൈപ്പിടിയിലൊതുക്കി നശിപ്പിക്കാൻ നിങ്ങൾ അവസരമൊരുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാത്രമല്ല, അതിന് ഉത്തരവാദികളായ എല്ലാവരെയും സംരക്ഷിക്കുകയും ചെയ്തു' രാഹുൽ പറഞ്ഞു.

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വ്യക്തമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. 'ഒന്നാമതായി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമത്തേത് വിദ്യാർത്ഥികളോട് മാപ്പ് പറയുക. മൂന്ന് അവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുക' രാഹുൽ അക്കമിട്ട് നിരത്തി.

നമ്മുടെ യുവജനതയുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറം മറ്റൊന്നും പ്രധാനമല്ലെന്ന് നേരത്തെ പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചിരുന്നു.  പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കണിശമായും ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ നടപടികളുടെ തുടർച്ചയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് കോക്രോച്ച് പാർട്ടിയും പ്രതികരിച്ചു. 'ധർമേന്ദ്ര പ്രധാൻ നിർബന്ധമായും രാജിവെക്കുക' പ്രധാനമന്ത്രിയുടെ പോസിറ്റിന് എക്‌സിലൂടെ തന്നെ സിജെപി മറുപടി നൽകി.

Content Highlights: Rahul Gandhi demands the immediate resignation of Education Minister Dharmendra Pradhan., PM Modi announces fast-track courts to handle NEET paper leak cases., Opposition highlights the need for accountability in the education system., PM Modi asserts that the government is committed to the welfare of the youth.