സർക്കാരുമായി നടത്തിയ ചർച്ച പരാജയം; വെള്ളിയാഴ്ച ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: ബാങ്കിങ് മേഖലയിലെ യൂണിയനുകൾ വെള്ളിയാഴ്ച (സെപ്റ്റംബർ-11) ദേശവ്യാപകമായി പണിമുടക്കും. സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളിന്മേൽ സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് യൂണിയനുകൾ അറിയിച്ചു.
ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തിദിനം എന്ന പ്രധാന ആവശ്യത്തിൽ അനുകൂലമായ തീരുമാനമോ കൃത്യമായ സമയപരിധിയോ ഉണ്ടാകാത്ത പക്ഷം പണിമുടക്ക് മാറ്റിവെക്കില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) വ്യക്തമാക്കി.
ചീഫ് ലേബർ കമ്മിഷണറുടെ (കേന്ദ്ര) ഓഫീസിൽ നടത്തിയ ചർച്ചകളിൽ യു.എഫ്.ബി.യു, ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ), ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് (ഡി.എഫ്.എസ്), ലേബർ അധികാരികൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. സെപ്റ്റംബർ 11 മുതൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പണിമുടക്ക് പിൻവലിക്കണമെന്ന് അധികൃതർ യൂണിയനുകളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തിദിനം നടപ്പിലാക്കുന്നതിൽ അനുകൂലമായ തീരുമാനമോ കൃത്യമായ സമയപരിധിയോ ഇല്ലാത്തതിനാൽ പണിമുടക്ക് മാറ്റിവെക്കാനാകില്ലെന്ന നിലപാടിലാണ് യൂണിയനുകൾ.
യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ പരാമവധി ശ്രമിക്കുമെന്ന് എസ് ബിഐ അറിയിച്ചു. പ്രധാനപ്പെട്ട ബാങ്കിങ് ഇടപാടുകൾ പണിമുടക്ക് തീയതിക്ക് മുൻപായി പൂർത്തിയാക്കാനും ഇന്റർനെറ്റ് സേവനങ്ങൾക്ക് മുൻഗണ നൽകാനും എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Content Highlights: Nationwide bank strike called by UFBU on September 11., Demands include 5-day work weeks and better service conditions., Talks with Chief Labour Commissioner failed., SBI issues advisory for customers to complete transactions early.