മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്തുക സ്വപ്നം, ഡിഎംകെ യാഥാർഥ്യമാക്കും - തമിഴ്നാട് മന്ത്രി

മുല്ലപ്പെരിയാർ ഡാം | Photo: Mathrubhumi
മുല്ലപ്പെരിയാർ ഡാം | Photo: Mathrubhumi

തേനി: മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്നത് തമിഴ്നാടിന്റെ സ്വപ്നമാണെന്നും ഡിഎംകെ അത് യാഥാർഥ്യമാക്കുമെന്നും തമിഴ്നാട് ​ഗ്രാമവികസനവകുപ്പ് മന്ത്രി ഐ പെരിയസ്വാമി.

അണക്കെട്ടിലെ ജലസംഭരണം വർധിപ്പിക്കുന്നത് ജനങ്ങളുടെ സ്വപ്നമാണെന്നും നിലവിലെ ഡിഎംകെ സർക്കാർ അത് നിറവേറ്റുമെന്നും പെരിയസാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഭൂമിയും വിട്ടുനൽകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. തേനിയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. 

മുല്ലപ്പെരിയാർ അണക്കെട്ടിൽ അവശ്യ അറ്റകുറ്റപ്പണികൾ നടത്താൻ കേരളം അടുത്തിടെ തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈക്കം സന്ദർശനത്തിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചർച്ച ചെയ്തതിനെ തുടർന്നാണ് ഉപാധികളോടെ അനുമതി നൽകിയത്.

ഏഴ് ജേലികൾക്കാണ് ഉപാധികളോടെ അനുമതി. ഇടുക്കി എംഐ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനിയറുടെയോ അല്ലെങ്കിൽ ഉദ്യോ​ഗസ്ഥൻ ചുമതലപ്പെടുത്തുന്ന മറ്റൊരു ഉദ്യോ​ഗസ്ഥന്റെയോ സാന്നിധ്യത്തിൽ മാത്രമേ പ്രവർത്തികൾ നടത്താൻ സാധിക്കുകയുള്ളൂ.

Content Highlights: Tamil Nadu aims to raise Mullaperiyar Dam water level to 152 ft