മരംമുറിക്കാൻ അനുമതിതേടി തമിഴ്നാട്; കേരളം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതിതേടി തമിഴ്‌നാട് നല്‍കിയ അപേക്ഷയില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. കേരളത്തിനാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ കേരളത്തിന്റെ ശുപാര്‍ശ ലഭിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
അണക്കെട്ടിന് സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ നേരത്തെ തമിഴ്‌നാട് നല്‍കിയ അപേക്ഷ കേരളം നിരസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മെയ് 14-ന് തമിഴ്‌നാട് പുതിയ അപേക്ഷ നല്‍കിയത്. ഈ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ 35 ദിവസത്തെ സമയം തങ്ങള്‍ക്ക് ഉണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. തുടര്‍ന്നാണ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ തമിഴ്‌നാടിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
കേരളം തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. കേരളത്തിന്റെ ശുപാര്‍ശ ലഭിച്ചാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മരങ്ങള്‍ മുറിക്കാനുള്ള അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണ്. അണക്കെട്ടിലേക്കുള്ള വള്ളക്കടവ് - മുല്ലപെരിയാര്‍ ഘാട്ട് റോഡ് പുനഃനിര്‍മ്മിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. നിര്‍മ്മാണം നടത്തേണ്ടത് കേരളമാണെങ്കിലും തമിഴ്‌നാട് ഇതിനുള്ള ചെലവ് വഹിക്കണം. ഇതിന് നാല് ആഴ്ചത്തെ സമയം അനുവദിച്ചു.
അണക്കെട്ടില്‍ ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. അണക്കെട്ടില്‍ ഗ്രൗട്ടിങ് ഉള്‍പ്പടെ നടത്തണം എന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ മേല്‍നോട്ട സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
തങ്ങളുടെ ഭൂപ്രദേശത്തുള്ള അണക്കെട്ടില്‍ ഒരു കാര്യവും ചെയ്യാന്‍ തമിഴ്‌നാട് അനുവദിക്കുന്നില്ല: കേരളം
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിനെതിരെ ഗുരുതര ആരോപണവുമായി കേരളം സുപ്രീംകോടതിയില്‍. അണക്കെട്ട് സ്ഥിതി ചെയ്യുന്നത് തങ്ങളുടെ ഭൂപ്രദേശത്താണ്. എന്നാല്‍ അവിടെ ഒരു പ്രവര്‍ത്തനവും നടത്താന്‍ തമിഴ്‌നാട് അനുവദിക്കുന്നില്ല എന്നാണ് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, അഭിഭാഷകന്‍ ജി. പ്രകാശും വാദിച്ചത്. എന്നാല്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരും സുപ്രീംകോടതിയില്‍ ആരോപിച്ചു. തങ്ങള്‍ക്ക് രാഷ്ട്രീയ വാദം കേള്‍ക്കേണ്ടതില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
Content Highlights: mullaperiyar dam tree cutting issue supreme court gives two weeks time to kerala