വനിതാ സംവരണ ഭേദഗതി: 12 വർഷത്തിനിടയിൽ ആദ്യ പ്രതിപക്ഷവിജയം; മോദിപ്രഭാവത്തിന് തിരിച്ചടി

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ മോദിസർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്‌സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെനടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് വലിയ രാഷ്ട്രീയതിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തിനേറ്റ തിരിച്ചടികൂടിയാണിത്. കാർഷികബില്ലുകൾ നിയമമായശേഷം കർഷകപ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചെങ്കിലും ഒരു ബിൽ പരിഗണനാവേളയിൽ പരാജയപ്പെടുന്നത് മോദിഭരണകാലത്ത് ആദ്യമായാണ്.
മുത്തലാഖ് നിയമം, വഖഫ് നിയമഭേദഗതി, പൗരത്വനിയമ ഭേദഗതി, തുടങ്ങി ഒട്ടേറെ സങ്കീർണവും വിവാദങ്ങൾ നിറഞ്ഞതുമായി ബില്ലുകൾ സഭയിൽ പാസാക്കിയെടുത്ത സർക്കാരാണിത്. പ്രതിപക്ഷനിരയിലെ വിള്ളൽ മുതലെടുത്തും പ്രതിപക്ഷത്താണെങ്കിലും അവിടെയും ഇവിടെയുമില്ലാതെ നിലയുറപ്പിച്ചിട്ടുള്ള ചില പ്രാദേശിക പാർട്ടികളുടെ സഹായത്തോടെയുമാണ് പാർലമെന്റിനുള്ളിൽ സർക്കാർ വിജയം ഉറപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ കണക്കൂകൂട്ടൽ തെറ്റി. പ്രതിപക്ഷം ഒറ്റക്കെട്ടായി. ഭേദഗതി പാസാകുകയും മണ്ഡല പുനർനിർണയം നടപ്പാകുകയും ചെയ്താൽ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂമികതന്നെ മാറുമെന്നും തങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവും പ്രതിപക്ഷനിരയിലെ പ്രാദേശിക കക്ഷികൾക്കുമുണ്ടായി.
നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന വേളയിൽ ഭേദഗതിബില്ലുകൾ അവതരിപ്പിക്കാൻ തന്ത്രമാവിഷ്‌കരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്കും മോദിക്കും ബില്ലുകളുടെ പരാജയം തിരിച്ചടിയായി. പ്രതിപക്ഷത്തിനിത് കൂട്ടായ്മയുടെ വിജയമാണ്. പ്രതിപക്ഷത്തെ ഒരുമിപ്പിച്ചുനിർത്താൻ മുൻകൈയെടുത്തത് കോൺഗ്രസാണ്. ആ നീക്കങ്ങൾക്ക് ചുക്കാൻപിടിച്ചത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും.
അതേസമയം ഈ തോൽവികൊണ്ടുമാത്രം മോദിയും ഷായും തുടർനീക്കങ്ങൾക്ക് വിരാമമിടുമെന്ന് കരുതരുത്. ബിൽ പരാജയപ്പെടാനുള്ള സാധ്യത അവരും മുൻകൂട്ടി കണ്ടിരുന്നുവെന്നത് വ്യക്തം. ധൃതിപിടിച്ച് 2023-ലെ വനിതാ സംവരണനിയമം വ്യാഴാഴ്ച രാത്രി പ്രാബല്യത്തിൽവരുത്തി വിജ്ഞാപനം നടത്തിയതുതന്നെ സംഭവിക്കാൻപോകുന്നത് സർക്കാരിന് അറിയാമായിരുന്നുവെന്നതിന്റെ സൂചനയാണ്.
Content Highlights: First legislative defeat for the Modi government in 12 years during a floor vote., The role of unified opposition strategy led by Rahul Gandhi in the 2026 parliamentary session., Impact of the defeat on the strategic planning of PM Modi and Amit Shah., Implications of the failed bill on upcoming regional and national election dynamics.