അരിയും ഗോതമ്പും ഇനി എടിഎമ്മിൽ; സംസ്ഥാനത്ത് പുത്തൻ പരീക്ഷണത്തിന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എ.ടി.എമ്മിലൂടെ (ധാന്യവിതരണ യന്ത്രം) ലഭ്യമാക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ആലോചിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ധാന്യവിതരണ യന്ത്രമാണ് ഒഡീഷയിലെ ഭുവനേശ്വറിലുള്ളത്.
ഉപഭോക്താക്കൾ ധാന്യവിതരണ യന്ത്രത്തിൽ ആധാർ, റേഷൻ കാർഡ് എന്നിവയുടെ വിവരങ്ങൾ നൽകണം. തുടർന്ന് ബയോമെട്രിക് സിസ്റ്റത്തിലൂടെ വിരലടയാളം സ്കാൻ ചെയ്യണം. ഇതോടെ മെഷീനിൽനിന്ന് ധാന്യങ്ങൾ ശേഖരിക്കാം. അഞ്ചുമിനിറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് ധാന്യം ലഭ്യമാകുന്ന രീതിയിലുള്ള യന്ത്രങ്ങളാണ് നിലവിലുള്ളത്. പദ്ധതിയുടെ സാധ്യതയെപ്പറ്റി സിവിൽ സപ്ലൈസ് വകുപ്പ് വിശദമായ പഠനം നടത്തും.
കാർഡുടമകൾക്ക് രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാനാകും. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഒഡീഷ സർക്കാർ ആദ്യത്തെ ധാന്യ എ.ടി.എം. സംസ്ഥാനത്ത് സ്ഥാപിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നതെന്നും ഇത് റേഷൻ കടയുടമകളെ ബാധിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
Content Highlights: Introduction of 24/7 Grain ATMs for ration distribution., Biometric authentication via Aadhaar and Ration card., Model inspired by the successful implementation in Odisha., Project aimed at convenience without impacting existing ration shop owners., Feasibility study initiated by the Civil Supplies Department.