'ഇ.ഡിയുടെ മിക്ക കേസുകളും പിഴച്ചത്, ഞങ്ങളുടെ കേസുകള്‍ ശക്തം' സുപ്രീം കോടതിയോട് കേരളം

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന മിക്ക കേസുകളും പിഴച്ചതാണെന്ന് കേരളം. എന്നാല്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ശക്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അവകാശപ്പെട്ടു. കണ്ടല ബാങ്ക് ക്രമക്കേട് കേസിലെ പ്രതി ഭാസുരാംഗന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രീം കോടതി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
ഇ.ഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ശിക്ഷിക്കപെടുന്നവരുടെ എണ്ണം കുറവാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി ദിനേശ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ശക്തമാണെന്നും അദ്ദേഹം വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് ഭാസുരാംഗന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഭാസുരാംഗന്‍ അന്വേഷഷണവുമായി സഹകരിക്കണം. അദ്ദേഹത്തിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാസുരാംഗന് കഴിഞ്ഞ മാസം കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്തിനു പുറമേ അഭിഭാഷകൻ റോയി എബ്രഹാമും ഭാസുരാംഗനായി കോടതിയിൽ ഹാജരായി.
'ഭാസുരാംഗന്‍ ശരിയായ രാഷ്ട്രീയത്തിന്റെ പക്ഷത്ത് ആയിരുന്നു ' സര്‍ക്കാര്‍ അഭിഭാഷകന്‍
കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ മുന്‍ സി.പി.ഐ നേതാവ് ഭാസുരാംഗന്‍ ശരിയായ രാഷ്ട്രീയത്തിന്റെ പക്ഷത്ത് ആയിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ കേസിന്റെ കാര്യത്തില്‍ അദ്ദേഹത്തെ വെറുതെ വിടില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി ദിനേശും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും സുപ്രീം കോടതിയെ അറിയിച്ചു. ഭാസുരാംഗന്‍ രാഷ്ട്രീയമായി മറുഭാഗത്ത് ആയതിനാല്‍ അദ്ദേഹത്തെ കേരള പോലീസ് വേട്ടയാടുന്നു സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരുടെമറുപടി
Content Highlights: Kerala government defends its strong case against ED`s weaker ones