കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസ്: സി.പി.ഐ നേതാവ് ഭാസുരാംഗനും മകനും ജാമ്യമില്ല

#സ്വന്തം ലേഖിക
കണ്ടല ബാങ്ക്, ഭാസുരാംഗന്‍ | Photo: Mathrubhumi
കണ്ടല ബാങ്ക്, ഭാസുരാംഗന്‍ | Photo: Mathrubhumi

കൊച്ചി: കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. സി.പി.ഐ നേതാവായ പ്രതി ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് മാസങ്ങളായി കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികള്‍. 

സുപ്രീംകോടതി ഉത്തരവുകളടക്കം ഹൈക്കോടതിക്ക് മുന്നില്‍ നിരത്തിയാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ കേസിന്റെ ഗൗരവവമടക്കം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുകള്‍ക്ക് ജാമ്യം നല്‍കുന്നതിന് പരിമിതികളുണ്ട്. ഈ കാര്യങ്ങള്‍ കണക്കിലെടുത്ത് ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. 

വലിയ തോതിലുള്ള ക്രമക്കേട് നടത്തി ഭാസുരാംഗന്‍ പണം തട്ടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരേയും ഇ .ഡി അറസ്റ്റ് ചെയ്തത്. 

101 കോടി രൂപയുടെ ക്രമക്കേടാണ് തിരുവനന്തപുരം കണ്ടല സഹകരണബാങ്കില്‍ നിന്ന് കണ്ടെത്തിയത്. ബാങ്കില്‍ 2005 മുതല്‍ 2021 ഡിസംബര്‍വരെ നിക്ഷേപത്തില്‍നിന്നു വകമാറ്റിയാണ് 101 കോടി രൂപ ചെലവാക്കിയത്.
 

Content Highlights: kandala bank scam bhasurangans bail plea rejected