വിരമിക്കുന്നതിന് തൊട്ടുമുമ്പ് ജഡ്ജിമാർ 'സിക്‌സറുകൾ' അടിക്കുന്നു; ദൗർഭാഗ്യകരം- ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: വിരമിക്കുന്നതിന് തൊട്ടുമുമ്പ് ന്യായാധിപന്മാർ മറ്റ് പരിഗണനകൾ അനുസരിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. നീതിന്യായ രംഗത്തെ അഴിമതിയെക്കുറിച്ച് പരോക്ഷമായി സമ്മതിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
വിരമിക്കുന്നതിന് തൊട്ടുമുമ്പ് ജഡ്ജിമാർ 'സിക്‌സറുകൾ അടിക്കാൻ' ശ്രമിക്കുന്ന ദൗർഭാഗ്യകരമായ പ്രവണത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാണിച്ചു. വിരമിക്കാൻ 10 ദിവസം മാത്രം ബാക്കിനിൽക്കെ തനിക്കെതിരെയുണ്ടായ സസ്‌പെൻഷൻ ചോദ്യം ചെയ്ത് മധ്യപ്രദേശിലെ ഒരു പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.
ജഡ്ജി പുറപ്പെടുവിച്ച രണ്ട് നീതിന്യായ ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ഈ സസ്‌പെൻഷനെന്ന് ആരോപണമുണ്ട്. 'ഹർജിക്കാരൻ വിരമിക്കുന്നതിന് തൊട്ടുമുമ്പ് സിക്‌സറുകൾ അടിക്കാൻ തുടങ്ങി. ഇതൊരു ദൗർഭാഗ്യകരമായ പ്രവണതയാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല.' ബെഞ്ച് നിരീക്ഷിച്ചു.
ജില്ലാ ജഡ്ജി യഥാർത്ഥത്തിൽ നവംബർ 30-ന് വിരമിക്കേണ്ടതായിരുന്നു. എന്നാൽ, രണ്ട് നീതിന്യായ ഉത്തരവുകളുടെ പേരിൽ നവംബർ 19-ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിൽ വിരമിക്കൽ 62 വയസ്സായി ഉയർത്തിയതോടെ ജഡ്ജിയുടെ വിരമിക്കൽ ഒരു വർഷം നീട്ടിവെക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
'ഈ രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചപ്പോൾ, തന്റെ വിരമിക്കൽ പ്രായം ഒരു വർഷം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഈ നീതിന്യായ ഉദ്യോഗസ്ഥന് അറിയില്ലായിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പ് ജഡ്ജിമാർ നിരവധി ഉത്തരവുകൾ പുറപ്പെടുവിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു.' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു,
സസ്‌പെൻഷനെ ചോദ്യം ചെയ്യാൻ എന്തുകൊണ്ട് ജില്ലാ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചില്ലെന്നും ബെഞ്ച് ചോദിച്ചു. ജഡ്ജിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിപിൻ സംഘി, ജഡ്ജിയുടെ മികച്ച കരിയറിനെക്കുറിച്ച് കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ വാർഷിക രഹസ്യ റിപ്പോർട്ടുകളിൽ വളരെ നല്ല റേറ്റിങ്ങുകൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ഹൈക്കോടതികൾ പലപ്പോഴും ഫുൾ കോർട്ട് തീരുമാനങ്ങളെ റദ്ദാക്കിയിട്ടുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ട് സുപ്രീം കോടതി അപേക്ഷ സ്വീകരിക്കാൻ വിസമ്മതിക്കുകയും പകരം ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ സസ്‌പെൻഷന്റെ കാരണങ്ങൾ ആർടിഐ അപേക്ഷകളിലൂടെ തേടിയ നീതിന്യായ ഉദ്യോഗസ്ഥന്റെ നടപടിയെയും സുപ്രീം കോടതി ചോദ്യം ചെയ്തു.
Content Highlights: Chief Justice Surya Kant highlights the worrying trend of judges issuing orders based on ulterior motives just before retirement, exposing corruption in the judiciary. Read more.