ട്രെയിനിന് മുന്നിൽ ഫോട്ടോയെടുത്ത് അമ്മയെ യാത്രയാക്കി;ബാക്കിയായത് രക്തം പുരണ്ട തുണിക്കഷ്ണങ്ങൾ മാത്രം

അപകടത്തില്‍പ്പെട്ട ട്രെയിന്‍
അപകടത്തില്‍പ്പെട്ട ട്രെയിന്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടന്ന ട്രെയിന്‍ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. 13 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. അപകടത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല നേപ്പാള്‍ സ്വദേശിയായ തപേന്ദ്ര ഭണ്ഡാരിയ്ക്ക്. അപകടത്തില്‍ തപേന്ദ്രയ്ക്ക് അമ്മയെ നഷ്ടമായി.

ബുധനാഴ്ച രാവിലെ പുഷ്പക് എക്‌സ്പ്രസില്‍ അമ്മ കമലയെ മുംബൈയിലേക്ക് യാത്രയാക്കാന്‍ ലഖ്‌നൗ സ്റ്റേഷനില്‍ തപേന്ദ്രയും കൂടെയെത്തിയിരുന്നു. ട്രെയിനിനു മുന്നില്‍ നിര്‍ത്തി കമലയുടെ ഒരു ഫോട്ടോയുമെടുത്തു. അമ്മയെ യാത്രയാക്കി മണിക്കൂറുകള്‍ക്ക് ശേഷം തപേന്ദ്ര കേള്‍ക്കുന്നത് അപകടവാര്‍ത്തയാണ്. സംഭവസ്ഥലത്തെത്തിയ തപേന്ദ്ര കാണുന്നത് ചിന്നിച്ചിതറിയ ശവശരീരങ്ങളാണ്. ട്രാക്കില്‍ നിന്ന് കിട്ടിയ രക്തം പുരണ്ട ഒരു തുണിക്കഷ്ണം അമ്മയുടെ വസ്ത്രമാണെന്ന് മനസ്സിലാക്കിയാണ് തപേന്ദ്ര കമലയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. 

അമ്മയുടെ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് ട്രാക്കിലിരുന്നു കരയുന്ന തപേന്ദ്രയുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. കമലയുടെ മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Content Highlights: A horror memory of son who lost his mother in Jalgaon train accident