ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി കുതിച്ചുയർന്നു; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55-ഓടെയാണ് വിക്ഷേപണം നടത്തിയത്.
ഇന്ത്യയുടെ ഭൗമനിരീക്ഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ് ജി.ഐ.എസ്.എ.ടി.-1എ. (GISAT-1A) എന്നറിയപ്പെടുന്ന ഇ.ഒ.എസ്.-05 ഉപഗ്രഹം.
ഭൂമിയിൽനിന്ന് ഏതാണ്ട് നൂറ് കിലോമീറ്റർമാത്രം ഉയരത്തിലുള്ള ഭ്രമണപഥത്തിൽ വലംവയ്ക്കുന്ന സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി, ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം പ്രവർത്തിക്കുക. ഇത് ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് മാത്രം കേന്ദ്രീകരിക്കാതെ വിശാലമായ മേഖലകളെ ഭൂമിക്ക് മുകളിൽ ഒരേ സ്ഥാനത്തുനിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സഹായിക്കുന്നു.
ചുഴലിക്കാറ്റുകൾ, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യങ്ങളിൽ ഈ സാങ്കേതികവിദ്യ ഏറെ നിർണായകമാകും. ഏതാനും മണിക്കൂറുകളുടെ ഇടവേളകളിൽ ലഭിക്കുന്ന ചിത്രങ്ങളെ ആശ്രയിക്കുന്നതിന് പകരം, ഒരേ പ്രദേശത്തെ ദുരന്തസാഹചര്യങ്ങൾ തത്സമയം കൃത്യമായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിലൂടെ ശാസ്ത്രജ്ഞർക്കും ദുരന്തനിവാരണ സേനകൾക്കും സാധിക്കും. പ്രകൃതിദുരന്തങ്ങൾക്ക് പുറമെ അതിർത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാർഷിക മേഖലയിലെ ആവശ്യങ്ങൾ എന്നിവയ്ക്കും ഈ ഉപഗ്രഹം കൃത്യമായ വിവരങ്ങൾ നൽകും.
Content Highlights: ISRO successfully launched the GSLV-F17 rocket from Sriharikota after an eight-month launch hiatus., The mission carried EOS-05 (GISAT-1A) into a geosynchronous orbit 36,000 km above Earth.