പെട്രോൾ, ഡീസൽ കയറ്റുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്രം; ആഭ്യന്തര നിരക്കുകളിൽ മാറ്റമുണ്ടാകില്ല

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | Photo: AP
പ്രതീകാത്മകചിത്രം | Photo: AP

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന കയറ്റുമതിക്ക് രാജ്യം ഏർപ്പെടുത്തിയ അധികതീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ. ആഗോള ഇന്ധന വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവയിലാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ 2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽവരുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് മൂന്ന് രൂപയിൽനിന്ന് 1.5 രൂപയായും ഡീസലിന്റേത് ലിറ്ററിന് 16.5 രൂപയിൽനിന്ന് 13.5 രൂപയായും കുറച്ചു. വിമാന ഇന്ധനത്തിന് 16 രൂപയിൽനിന്ന് ലിറ്ററിന് 9.5 രൂപയായി കുറയും. 

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ  വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി 2026 മാർച്ച് 27 മുതലാണ് ഇത്തരത്തിൽ അധിക തീരുവ ഏർപ്പെടുത്തിത്തുടങ്ങിയത്. നിലവിൽ  അന്താരാഷ്ട്ര വിപണിയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും ഇന്ത്യയിലെ നിരക്കും ഏകദേശം തുല്യമായ  സാഹചര്യത്തിലാണ് കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം, കയറ്റുമതി തീരുവയിൽ മാറ്റം വരുത്തിയെങ്കിലും ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സാധാരണ ഉപഭോക്താക്കൾ നൽകുന്ന എക്സൈസ് ഡ്യൂട്ടി നിലവിലുള്ള നിരക്കിൽ തന്നെ തുടരും.

രാജ്യത്ത് നിലവിൽ ഇന്ധന പ്രതിസന്ധിയില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ച് വരികയാണെന്നും ആഭ്യന്തര ഊർജ സുരക്ഷ ഉറപ്പാക്കാനാണ് മുൻഗണനയെന്നും സർക്കാർ അറിയിച്ചു.

Content Highlights: Export duty reduced for petrol (1.5 Rs), diesel (13.5 Rs), and ATF (9.5 Rs)., Changes effective from June 1, 2026., No change in domestic retail fuel prices for consumers., Road and Infrastructure Cess removed for exports under new rates., Move follows monitoring of global crude oil market volatility.