'പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും'; നിർണായക നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: സിന്ധൂനദിജല കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. പുതിയ കനാലുകൾ പണിത് ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാൻ കനാൽ നിർമിക്കും. ആദ്യ ഘട്ടത്തിൽ ജലം രാജസ്ഥാനിലെ ശ്രീ ഗംഗ നഗറിൽ ജലം എത്തിക്കുന്നതിനുള്ള കനാലാണ് നിർമിക്കുക. 130 കിലോമീറ്റർ ദൈർഘ്യമുള്ള കനാലായിരിക്കും ഇതിനായി നിർമിക്കുക.
മൂന്ന് വർഷമാണ് കനാൽ നിർമാണം പൂർത്തിയാക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന സമയപരിധി. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽത്തന്നെ കനാൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്.
രണ്ടാം ഘട്ടം എന്ന നിലയിലാണ് ഈ ജലം യമുനാനദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി എഴുപത് കിലോമീറ്റർ നീളമുള്ള കനാൽ നിർമ്മിക്കും. ജലം യമുനയിൽ എത്തുന്നതോടെ, ഡൽഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലേക്കും ബിയാസിലെ ജലം ഒഴുകും.
പെഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ചത്. അടുത്തിടെ, സിന്ധു നദി കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എല്ലാ ആശങ്കകളും ചർച്ചചെയ്യാൻ തയ്യാറാണെന്ന് വ്യക്തമാക്കി വീണ്ടും പാകിസ്താൻ ഇന്ത്യക്ക് കത്ത് നൽകിയിരുന്നു. കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിനാണ് കത്ത് കൈമാറിയത്. ഇതേ അപേക്ഷയുമായി പാകിസ്താൻ നേരത്തെ നൽകിയ രണ്ട് കത്തുകൾ ഇന്ത്യ തള്ളിയിരുന്നു. പാകിസ്താൻ കൈമാറിയ പുതിയ കത്ത് ജൽ ശക്തി മന്ത്രാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.
Content Highlights: India starts canal project to divert Indus water to Delhi & Rajasthan after revoking Water Treaty