വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുനമ്പം ജനതയ്ക്ക് എതിര്- ജോര്‍ജ് കുര്യന്‍

രാജ്യസഭയില്‍ ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നു | Photo: Mathrubhumi news
രാജ്യസഭയില്‍ ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നു | Photo: Mathrubhumi news

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നടക്കുന്ന വഖഫ് ബില്ല് ചര്‍ച്ചയില്‍ മുനമ്പം വിഷയം ഉന്നയിച്ച് ജോര്‍ജ് കുര്യന്‍. വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുനമ്പം ജനതയ്ക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. 

ക്രൈസ്തവ സംഘടനകള്‍ ബില്ലിന് പിന്തുണ നല്‍കി. ബിജെപി പിന്തുണ നല്‍കിയത് മുനമ്പം നിവാസികള്‍ക്ക്. മുനമ്പത്ത് നിന്ന് എല്ലാവരേയും ഒഴിപ്പിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചത്. വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുമ്പം ജനതയ്ക്ക് എതിരാണ്, ജോര്‍ജ് കുര്യന്‍ പറഞ്ഞു. 

വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം അസംബന്ധമാണെന്ന് മന്ത്രി പറഞ്ഞത് വലിയ പ്രതിഷേധത്തിന് വഴിവെച്ചതിനെ തുടര്‍ന്ന് ആ വാക്ക് പിന്‍വലിക്കുന്നു എന്ന് പറഞ്ഞ് അര്‍ഥശൂന്യമെന്ന് തിരുത്തി. 

മുന്‍ ബിജെപി അധ്യക്ഷനായ എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ നിയമസഭയാണ് കേരളത്തിന്റേതെന്നും ജോര്‍ജ് കുര്യന്‍ ആരോപിച്ചു. 

കേരളത്തിലെ എംപിമാര്‍ മതസൗഹാര്‍ദത്തെ കുറിച്ച് സംസാരിച്ചു. കോട്ടയത്ത് ക്രിസ്മസ് കരോളിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ഇതാണ് ഇടതുപക്ഷത്തിന്റെ മതസൗഹാര്‍ദം എന്ന് പറഞ്ഞ എംപി ഇടുക്കി ബിഷപ്പിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞടുപ്പ് പരാജയത്തെ തുടര്‍ന്ന് ആക്രമിച്ചുവെന്നും പറഞ്ഞു. ഇവരാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ആക്രമിക്കുന്നു എന്ന് പറയുന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രൈസ്തവരുടെ വോട്ടുകൊണ്ടുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനമാണിപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇഷ്ടപ്പെടാത്തതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. 

രാജ്യസഭയില്‍ അല്‍പസമയത്തിനകം വഖഫ് ഭേദഗതിയിലെ ചര്‍ച്ച പൂര്‍ത്തിയാക്കും. അതിനുശേഷം വോട്ടെടുപ്പ് നടക്കും. 


 

Content Highlights: Kerala Assembly`s Wakf Bill Protest: George Kurian`s Concerns