തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി; വ്യാഴാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും

Tahawwur Rana | Photo : PTI
Tahawwur Rana | Photo : PTI

വാഷിങ്ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി. റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. നാളെ ഉച്ചയോടെ തഹാവുര്‍ റാണയെ ഡല്‍ഹിയിലെത്തിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെത്തിയ ഉടന്‍ റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്യും. എന്‍ഐഎ സംഘവും റിസര്‍ച്ച് അനാലിസിസ് വിങും സംയുക്തമായിട്ടാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ കൈമാറ്റ വ്യവസ്ഥകള്‍ക്കനുസരിച്ചാവും കസ്റ്റഡിതീരുമാനമെന്ന് മുംബൈ പോലീസ് അറിയിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സി രജിസ്റ്റര്‍ചെയ്ത കേസിലാണ് റാണയെ അമേരിക്കയില്‍നിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. 

പോലീസിന് അദ്ദേഹത്തിന്റെ കസ്റ്റഡിതേടാന്‍ കഴിയുമോ എന്നത് വ്യക്തമല്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കൈമാറ്റത്തിന്റെ കാരണങ്ങളും വ്യവസ്ഥകളും വിശദമായി പരിശോധിച്ചശേഷം മാത്രമാവും ഈ വിഷയത്തില്‍ തീരുമാനം.

ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റാണയെ എത്തിച്ചാല്‍ ചോദ്യംചെയ്യാന്‍ ദേശീയാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങും.

പാകിസ്താന്‍ വംശജനും കനേഡിയന്‍ ബിസിനസുകാരനുമയ റാണ ആഗോള ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സജീവ പ്രവര്‍ത്തകനാണ്. 2008 നവംബര്‍ 11-നും 21-നും ഇടയില്‍ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പവായിലെ ഹോട്ടല്‍ റിനൈസന്‍സില്‍ താമസിക്കുന്നതിനിടെ ഭീകരാക്രമണങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി കരുതപ്പെടുന്നു.

ഇന്ത്യയില്‍ താമസിക്കാനും ഭീകരാക്രമണം നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും റാണ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ സഹായിച്ചിട്ടുണ്ട്. നവംബര്‍ 26-ന് നടന്ന മുംബൈ ആക്രമണത്തില്‍ 170-ലധികംപേര്‍ കൊല്ലപ്പെട്ടു. ലഷ്‌കറെ തൊയ്ബ ഭീകരന്‍ അജ്മല്‍ കസബിനെമാത്രമാണ് അന്ന് മുംബൈ പോലീസിന് ജീവനോടെ പിടികൂടാനായത്. 2020 ജൂണിലാണ് റാണയെ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ ഇന്ത്യ ആരംഭിച്ചത്.
 

Content Highlights: Flight Carrying Tahawwur Rana Has Left US To Land In Delhi Tomorrow