പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ

പുതിയ പാർലമെന്‍റ് കെട്ടിടത്തിന്‍റെ ആകാശദൃശ്യം | ഫോട്ടോ: എ.എൻ.ഐ
പുതിയ പാർലമെന്‍റ് കെട്ടിടത്തിന്‍റെ ആകാശദൃശ്യം | ഫോട്ടോ: എ.എൻ.ഐ

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെൻ്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും.  
 
രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും. ജൂൺ 27-ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. 

തുടർച്ചയായി രണ്ട് തവണ അധികാരത്തിൽ വന്ന ബി.ജെ.പിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണത്തേത്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് 240- സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ 272 സീറ്റിൻറെ കേവല ഭൂരിപക്ഷം എന്ന കടമ്പ ബി.ജെ.പിക്ക് കടക്കാനാകാതെവന്നതോടെ സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമാകുകയായിരുന്നു. 


 

Content Highlights: First session of 18th Lok Sabha on 24th