'140കോടി ജനങ്ങൾക്ക് ഡിജിറ്റൽ ഐഡന്റിറ്റി നൽകിയത് വിസ്മയം'; UPIയെ പുകഴ്ത്തി ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐയെയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെയും പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026ൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അഭിനന്ദനം. ലോകത്തെ മറ്റൊരു രാജ്യത്തിനും ഇതുവരെ സാധിക്കാത്ത നേട്ടമാണ് 140 കോടി ജനങ്ങൾക്ക് ഡിജിറ്റൽ ഐഡന്റിറ്റി നൽകിയതിലൂടെ ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ സാധാരണക്കാരായ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് വർഷം മുൻപ് മുംബൈയിലെ ഒരു തെരുവ് കച്ചവടക്കാരന് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പോലും കൃത്യമായ രേഖകളോ വിലാസമോ ഇല്ലാത്ത സാഹചര്യം ഉണ്ടായിരുന്നതിനെക്കുറിച്ച് മാക്രോൺ ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് അതേ കച്ചവടക്കാരന് തന്റെ ഫോൺ ഉപയോഗിച്ച് രാജ്യത്തെ ആരിൽ നിന്നും സൗജന്യമായും തൽക്ഷണമായും പണം സ്വീകരിക്കാൻ സാധിക്കുന്നുവെന്നത് സാങ്കേതികവിദ്യയുടെ കരുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗോള ഭാവി രൂപപ്പെടുത്തുന്ന ഈ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. യുപിഐയുടെ പ്രവർത്തനത്തിൽ മാക്രോൺ ആകൃഷ്ടനാകുന്നത് ഇത് ആദ്യമായല്ല. 2024-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ജയ്പൂരിലെ ഹവാ മഹലിന് സമീപമുള്ള കടയിൽ നിന്ന് ചായ കുടിച്ച ശേഷം പ്രധാനമന്ത്രി മോദി തന്റെ ഫോൺ വഴി പണമടയ്ക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടിരുന്നു.
Content Highlights: French President Macron lauds India`s UPI & digital identity for 1.4 billion people. Discover how technology transforms lives. France adopts UPI.