ദേശീയ എസ്‌ഐആർ; പകുതിയിലധികം വോട്ടർമാരും തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടിവരില്ല

പ്രതീകാത്മക ചിത്രം: ഫോട്ടോ എ.പി
പ്രതീകാത്മക ചിത്രം: ഫോട്ടോ എ.പി

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ബിഹാർ മാതൃകയിലുള്ള പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കുമ്പോൾ പകുതിയിലധികം വോട്ടർമാരും തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടിവരില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ. 2002-നും 2004-നുമിടയിലാണ് മിക്കവാറും സംസ്ഥാനങ്ങളിൽ ഇതിനുമുൻപ്‌ എസ്‌ഐആർ നടപ്പാക്കിയത്. അന്നത്തെ വോട്ടർപട്ടികയെ അടിസ്ഥാനമാക്കിയാവും ഇത്തവണ വീണ്ടും എസ്‌ഐആർ. ആ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് നിലവിലെ വോട്ടർമാരിൽ പകുതിയിലേറെപ്പേരുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിൽ അവസാനമായി എസ്‌ഐആർ നടന്നത് 2002-ലാണ്. ഈവർഷം അവസാനത്തോടെ മുഴുവൻ സംസ്ഥാനങ്ങളിലും എസ്‌ഐആർ നടപ്പാക്കാനാണ് കമ്മിഷൻ തീരുമാനം. മുൻപ്‌ എസ്‌ഐആർ നടപ്പാക്കിയശേഷമുള്ള വോട്ടർപട്ടിക ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർമാർ അതത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

Content Highlights: election commission sir identity card voters