ഡൽഹിയിൽ 21 പേരുടെ ജീവനെടുത്ത തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പാചകക്കാരന്റെ അനാസ്ഥ; അറസ്റ്റ്

ന്യൂഡൽഹി: ഡൽഹിയിൽ വിദേശികളുൾപ്പടെ 21 പേർ മരിച്ച തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ. സംഭവത്തിൽ പാചകക്കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചസൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹൗസ് റാണി മേഖലയിലെ ഫ്‌ളറിഷ് സ്റ്റേ ബി ആൻഡ് ബി എന്ന ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. വിദേശ പൗരർ ഉൾപ്പടെ 21 പേരാണ് മരിച്ചത്.
പാചകക്കാരന്റെ അശ്രദ്ധയാണ് തീപ്പിടുത്തത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തീപ്പിടുത്തവുമായി ബന്ധപ്പെട്ട് മറ്റുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. മരിച്ചവരിൽ നൈജീരിയയിൽ നിന്നുള്ള നാല് പേർ, കിർഗിസ്ഥാൻ നിന്നുള്ള മൂന്ന് പേർ, മൊസാംബിക്, ലൈബീരിയ, ഉസ്‌ബെക്കിസ്താൻ, ബംഗ്ലാദേശ്, ഇറാഖ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തർ എന്നിങ്ങനെയാണ് മരിച്ചത്.
ഹോട്ടലിൽ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ സംവിധാനത്തിൽ നിരവധി സുരക്ഷാ ലംഘനങ്ങളും ഗുരുതരമായ വീഴ്ചകളും അധികൃതർ കണ്ടെത്തിയതായി പറയപ്പെടുന്നു. കെട്ടിടത്തിന്റെ ജനലുകളും ഗ്ലാസ് പാനലുകളും പൂർണമായും അടച്ചിരുന്നു, അതിനാൽ പുക പുറത്തേക്ക് പോകാൻ യാതൊരു വഴിയുമില്ലായിരുന്നു. ബേസ്മെന്റിലേക്കുള്ള പ്രവേശന കവാടം അകത്തുനിന്ന് പൂട്ടിയതായും അന്വേഷണസംഘം കണ്ടെത്തി.
ആറു മുറികൾക്കുമാത്രം അനുമതിയുണ്ടായിരുന്ന കെട്ടിടത്തിൽ 25 മുറികൾ അനധികൃതമായി നിർമിച്ചാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.
Content Highlights: 21 casualties confirmed including foreign nationals from various countries., Fire traced to cook's negligence and severe safety standard violations