യു.എ.പി.എ. കേസ്: സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതി മുഹമ്മദ് ആലമിന് ജാമ്യം

അലഹാബാദ് ഹൈക്കോടതി | Photo: ANI
അലഹാബാദ് ഹൈക്കോടതി | Photo: ANI

ന്യൂഡൽഹി: ഹാഥ്റസ് സന്ദർശിക്കാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ കേസിലെ കൂട്ടുപ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് ആലം തീവ്രവാദ പ്രവർത്തനത്തിൽ ഏർപെട്ടതിനോ രാജ്യത്തിനെതിരെ പ്രവർത്തിച്ചതായോ പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് വ്യക്തമാക്കി. കൂട്ടുപ്രതി സിദ്ദിഖ് കാപ്പനിൽ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി നിരീക്ഷിച്ചു.

ഹാഥ്റസിൽ ബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ കാപ്പൻ ഉൾപ്പടെയുള്ളവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് മുഹമ്മദ് ആലം ആയിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഈ വാഹനം വാങ്ങുന്നതിന് ആലമിന് രണ്ടര ലക്ഷം രൂപ മുഹമ്മദ് അനീസ് എന്ന വ്യക്തി നൽകിയിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഡൽഹിയിൽ നടന്ന സിഎഎ വിരുദ്ധകലാപത്തിൽ പങ്കെടുത്ത മുഹമ്മദ് ഡാനിഷിന്റെ ബന്ധുവാണ് അനീസ് എന്നും  പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ വാഹനം വാങ്ങാനുള്ള പണം തനിക്ക് നൽകിയത് മെഹബൂബ് അലി ആണെന്ന ആലത്തിന്റെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.

സിദ്ദിഖ് കാപ്പനിൽ നിന്ന് ലാപ് ടോപ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലാപ്ടോപ്പിലും, മൊബൈൽ ഫോണിലും നിർണായകമായ  ദൃശ്യങ്ങളും രേഖകളും ഉണ്ടായിരുന്നു. എന്നാൽ ആലമിൽ നിന്ന് ഇത്തരം രേഖകളോ സാധനങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസിൽ ആദ്യ ജാമ്യമാണ് ആലമിന്റേത്. മഥുര കോടതിയും സെഷൻസ് കോടതിയും നേരത്തെ ആലത്തിന് ജാമ്യം നിഷേധിച്ചിരുന്നു. സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിൽ ആയവരിൽ ആദ്യം ജാമ്യം ലഭിക്കുന്ന ആളാണ് മുഹമ്മദ് ആലം. സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനെതിരായ അപ്പീൽ ഉടൻ നൽകുമെന്നാണ് അഭിഭാഷകർ അറിയിച്ചിട്ടുള്ളത്. 

Content Highlights: Siddique kappan, Mohammad Alam, UAPA, Bail