തൊഴിലെടുക്കുന്ന സ്ത്രീകളുടെ പുറകിൽ വന്ന് നിന്നു, തോളിൽ തൊട്ടു; പെരുമാറ്റം ലൈംഗികാതിക്രമമെന്ന് കോടതി

ചെന്നൈ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഏത് പ്രവൃത്തിയും ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം വിഷയങ്ങളിൽ ആരോപണവിധേയരുടെ ഉദ്ദേശം പരിഗണിക്കേണ്ടതില്ലെന്നും കോടതി. എച്ച്.സി.എൽ ടെക്നോളജീസിലെ മൂന്ന് വനിതാ ജീവൻക്കാർ മേലുദ്യോഗസ്ഥർക്കെതിരേ സമർപ്പിച്ച പരാതി ലൈംഗികപീഡനമല്ലെന്ന ലേബർ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആർ.എൻ മഞ്ജുളയുടെ ഉത്തരവ്.
തൊഴിലിടത്തിൽ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റം ഉപദ്രവിക്കുന്ന വ്യക്തിയുടെ ഉദ്ദേശം പരിഗണിക്കാതെ തന്നെ ലൈംഗിക പീഡനമാണെന്ന യു.എസ്. കോടതി വിധി ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് ആർ.എൻ മഞ്ജുള വ്യക്തമാക്കി. ഏതെങ്കിലും രീതിയിലുള്ള വാക്കോ പെരുമാറ്റമോ അനുചിതമായാണ് സ്ത്രീകൾക്ക് അനുഭവപ്പെടുന്നതെങ്കിൽ അത് ലൈംഗികപീഡനത്തിന്റെ പരിധിയിൽ വരുന്നതാണ്.
കുറ്റവാളി തന്റെ ഉള്ളിൽ എന്ത് ചിന്തിക്കുന്നു എന്നതല്ല മാന്യത. മറിച്ച്, ഇയാളുടെ പ്രവർത്തനം സ്ത്രീകൾക്ക് എങ്ങിനെ അനുഭവപ്പെടുന്നു എന്നതിലാണ് കാര്യം. ന്യായബോധത്തിന്റെ മാനദണ്ഡം സ്ത്രീകൾക്ക് ഈ അക്രമം എങ്ങിനെ അനുഭവപ്പെട്ടു എന്നതിലാണെന്നും നേരെ മറിച്ചല്ലെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീകൾ പരാതി ഉന്നയിച്ചതോടെ കമ്പനി മേലുദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ജോലി ചെയ്യുന്നതിനിടെ ഇയാൾ തന്റെ പദവി ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു സ്ത്രീകളുടെ പരാതി. ജോലിസമയത്ത് ഇയാൾ പിറകിൽ വന്ന് നിൽക്കുമായിരുന്നു. കൂടാതെ, സ്ഥിരമായി ഹസ്തദാനം ചെയ്യാൻ നിർബന്ധിക്കുകയും തോളിൽ തൊടുമെന്നും പരാതിയിൽ പറയുന്നു. എന്നാൽ, താൻ ഇവരുടെ ജോലികൾ നിരീക്ഷിക്കുക മാത്രമാണ് ചെയ്തത് എന്നാണ് കുറ്റാരോപിതന്റെ വാദം.
Content Highlights: Unwelcome workplace behaviour is sexual harassment, Madras high court