തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നവര്‍ക്കും അതിൽ ഉത്തരവാദിത്വമുണ്ട്- സുപ്രീം കോടതി

പ്രതീകാത്മക ചിത്രം | Photo:AFP
പ്രതീകാത്മക ചിത്രം | Photo:AFP

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ചുള്ള കര്‍ശന നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഒരു ഉല്‍പന്നത്തിന്റെയോ സേവനത്തിന്റെയോ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയാല്‍ അതിന്റെ ഭാഗമായ സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

പരസ്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സെലിബ്രിറ്റികൾക്കും ഇൻഫ്ളുവൻസർമാർക്കുമുണ്ട്. ഇവർക്ക് ജനങ്ങൾക്കിടയിലുള്ള വിശ്വാസം ദുരുപയോഗം ചെയ്യരുതന്നും കോടതി പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് വിപണിയില്‍നിന്ന് വാങ്ങുന്ന ഉത്പന്നങ്ങളേപ്പറ്റി കൃത്യമായ വിവരം നല്‍കുന്നതാകണം പരസ്യങ്ങളെന്ന കാര്യം കോടതി ഓര്‍മ്മിപ്പിച്ചു. പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിനുമുമ്പ് പരസ്യത്തിലെ ഉള്ളടക്കം നിയമങ്ങള്‍ പാലിക്കുന്നതാണെന്ന സത്യവാങ്മൂലം പരസ്യംനൽകുന്നവർ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങളേക്കുറിച്ചുള്ള പരാതികള്‍ നല്‍കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുകയും ശരിയായവിധത്തിലുള്ള പരിഹാരം ഉണ്ടാകുന്നെന്ന് ഉറപ്പുവരുത്തുകയും ചെയ്യാന്‍ മന്ത്രാലയങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കോടി നിരീക്ഷിച്ചു. പതഞ്ജലി പരസ്യവിവാദക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ഹിമ കോഹ്ലി, എ. അമാനുള്ള എന്നിവരാണ് വാദം കേട്ടത്.

Content Highlights: Celebrities, Influencers Equally Liable For Deceptive Ads: Supreme Court