കനിമൊഴിയെ അപമാനിച്ച കേസ്; എച്ച്. രാജയ്ക്ക് ആറ് മാസം തടവ്

ചെന്നൈ: തമിഴ്നാട്ടിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എച്ച് രാജയ്ക്ക് ആറ് മാസം തടവും പിഴയും വിധിച്ച് കോടതി. ഡി.എം.കെ നേതാവ് കനിമൊഴിയെ അപമാനിച്ച് സംസാരിച്ച കേസിലും പെരിയാര്‍ പ്രതിമ തകര്‍ക്കണമെന്ന് പറഞ്ഞ കേസിലുമാണ് രാജയ്ക്ക് കോടതി ശിക്ഷവിധിച്ചത്.
എം.പി.മാരും എം.എല്‍.എ മാരുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ഇരു കേസുകളിലുമായി ആറ് മാസം തടവും പിഴയും വിധിച്ചത്. 2018-ലെ സംഭവത്തില്‍ ഡി.എം.കെ.യും തന്തയ്‌പെരിയാര്‍ ദ്രാവിഡാര്‍ കഴകം (ടി.പി.ഡി.കെ) യും നല്‍കിയ പരാതിയില്‍ ഇറോഡ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
കനിമൊഴിയെ അപമാനിച്ചു സംസാരിച്ചുവെന്നതിന്റെ പേരില്‍ 2000 രൂപയും പെരിയാര്‍ പ്രതിമ സംബന്ധിച്ച പരാമർശത്തിൽ 3000 രൂപയുമാണ് പിഴ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് തവണ രാജ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും അത് തള്ളുകയായിരുന്നു.
Content Highlights: BJP leader H Raja sentenced to six months imprisonment