‘അക്രമം ഒന്നിനും പരിഹാരമല്ല, എന്റെ 22 സമരങ്ങൾ നോക്കൂ’; CJP സമരത്തിനുപിന്നാലെ ഉപദേശവുമായി ഹസാരെ

#ന്യൂസ് ഡെസ്ക്
അണ്ണാ ഹസാരെ
അണ്ണാ ഹസാരെ

ന്യൂഡൽഹി: പൊതുജനങ്ങളുടെ പരാതികൾ സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയും ചർച്ചകളിലൂടെയും ജനാധിപത്യ മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെത്തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിവന്ന 37 ദിവസത്തെ സമരം പിൻവലിച്ചതിന് പിന്നാലെയാണ് ഹസാരെയുടെ പ്രസ്താവന.

ഏറ്റുമുട്ടലുകളോ അക്രമങ്ങളോ അല്ല, ജനാധിപത്യമാണ് പൊതുപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഏക സുസ്ഥിരമായ വഴിയെന്ന് 89-കാരനായ ഹസാരെ അഭിപ്രായപ്പെട്ടു. തന്റെ ജീവിതത്തിലെ 22 നിരാഹാര സമരങ്ങളിലും താൻ സമാധാനപരമായ വഴികളാണ് പിന്തുടർന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അക്രമരഹിതമായ മാർഗങ്ങളും ജനാധിപത്യപരമായ ചർച്ചകളും സ്വീകരിക്കണമെന്ന് അദ്ദേഹം സമരക്കാരെ ഉപദേശിച്ചു.

'ഇത് ജനാധിപത്യമാണ്, ഏകാധിപത്യ ഭരണമല്ല, ഒരാൾ എപ്പോഴും ജനാധിപത്യത്തിന്റെ പാതയാണ് പിന്തുടരേണ്ടത്. ഞാൻ 22 ഉപവാസങ്ങൾ നടത്തി, ഒരിക്കലും അക്രമം നടത്തിയിട്ടില്ല, അതിലൂടെ 10 നിയമങ്ങൾ നടപ്പിലാക്കി. അക്രമം സൃഷ്ടിക്കുന്നത് ശരിയല്ല. അത് ആരായാലും ശരി, ഒരിക്കലും അക്രമത്തിൽ ഏർപ്പെടരുത്,' ഹസാരെ പറഞ്ഞു.

ചർച്ചയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, പിരിമുറുക്കങ്ങളും ഏറ്റുമുട്ടലുകളും പരിഹാരങ്ങളെ വൈകിപ്പിക്കുകയേയുള്ളൂ എന്ന് ഓർമ്മിപ്പിച്ചു. 'ഏതൊരു പ്രശ്‌നവും ചർച്ചയിലൂടെ പരിഹരിക്കപ്പെടും. ചർച്ച പരിഹാരങ്ങളിലേക്ക് നയിക്കുന്നു. സംഘർഷമുണ്ടാക്കുന്നതും തെറ്റായ വഴിയിലൂടെ പോകുന്നതും ഒന്നിനും പരിഹാരമാകില്ല.' അദ്ദേഹം പറഞ്ഞു.

അതേസമയം, പൊതുജന വികാരം ശ്രദ്ധിക്കണമെന്നും ജനക്ഷേമത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം സർക്കാരിനോടും അഭ്യർത്ഥിച്ചു. 'പൊതുജനം എന്താണ് പറയുന്നതെന്ന് നോക്കണം. ജനക്ഷേമത്തിനായി നമുക്ക് പലതിനും മുന്നിട്ടിറങ്ങേണ്ടി വന്നാലും അതിൽ തെറ്റില്ല. എന്നാൽ പൊതുതാൽപ്പര്യം സംരക്ഷിക്കപ്പെടണം. പ്രശ്‌നങ്ങൾ ഒരിക്കലും അക്രമത്തിലൂടെയല്ല, മറിച്ച് ജനങ്ങൾക്കിടയിലുള്ള ചർച്ചകളിലൂടെയാണ് പരിഹരിക്കപ്പെടുന്നത്.' അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരുമായി നടത്തിയ ചർച്ചകൾ വിജയകരമായതോടെയാണ് ജന്തർ മന്തറിലെ പ്രതിഷേധം പിൻവലിക്കാൻ തീരുമാനിച്ചത്. കോൺസ്റ്റിറ്റിയൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽവെച്ച് കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടന്ന മൂന്നാം വട്ട ചർച്ചകൾക്ക് ശേഷമാണ് സിജെപി സമരത്തിൽ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചർച്ചകളിൽ നൽകിയ ഉറപ്പുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കുമെന്ന ധാരണയിൽ 'സദുദ്ദേശ്യത്തോടെ' സംഘടന സമരം അവസാനിപ്പിക്കുന്നു എന്നാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സിജെപി ചീഫ് സ്‌പോക്‌സ് പേഴ്‌സൺ സൗരവ് ദാസ് പറഞ്ഞത്. നീറ്റ്-യുജി 2026 പേപ്പർ ചോർച്ച വിവാദത്തെത്തുടർന്നുള്ള ശക്തമായ സമ്മർദ്ദത്തിന് വഴങ്ങി ശനിയാഴ്ച ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് ജന്തർ മന്തറിൽ 37 ദിവസമായി തുടർന്നുവന്ന സമരം അവസാനിച്ചത്.

Content Highlights: Anna Hazare advocates for peaceful dialogue over violent protest. CJP ends 37-day Jantar Mantar protest following government talks. Protest withdrawal linked to resignation of Union Education Minister Dharmendra Pradhan. Focus on democratic processes to resolve the 2026 NEET-UG controversy.