ഇമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ 3 ഇറ്റലിക്കാർ ഇന്ത്യവിട്ടു; എയർ ഇന്ത്യക്ക് കാരണംകാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: ഇമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ മൂന്ന് ഇറ്റലിക്കാർ ഡൽഹിയിൽനിന്ന് മ്യൂണിക്കിലേക്ക് പറന്ന സംഭവത്തിൽ എയർ ഇന്ത്യക്ക് വ്യോമയാനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. വിമാനക്കമ്പനിയുടെ പാസഞ്ചർ ഹാൻഡ്‌ലിങ് സംവിധാനത്തിലെ വൻ വീഴ്ചയായി ഈ സംഭവത്തെ പരിഗണിച്ചാണ് വകുപ്പിന്റെ നടപടി. കാരണംകാണിക്കൽ നോട്ടീസിന് ഏഴുദിവസത്തിനകം മറുപടി നൽകണം.
സെപ്റ്റംബർ നാലാം തീയതി പുലർച്ചെയായിരുന്നു സംഭവം. അമൃത്സറിൽനിന്ന് എയർ ഇന്ത്യാ വിമാനം എഐ-1115-ലാണ് മൂന്ന് ഇറ്റലിക്കാർ പുലർച്ചെ 12.50 ഓടെ ഡൽഹിയിൽ എത്തിയത്. തുടർന്ന് ഒന്നേമുക്കാലോടെ ഇവർ ലുഫ്താൻസയുടെ എൽഎച്ച്-763-ൽ മ്യൂണിക്കിലേക്ക് പോയി. ഇന്ത്യ വിടുംമുന്നേ ഇവർ ഇമിഗ്രേഷൻ ക്ലിയറൻസിന് വിധേയരായിരുന്നില്ല.
അന്താരാഷ്ട്ര യാത്രക്കാരെ, ചെറുവിമാനത്താവളങ്ങളിൽനിന്ന് പ്രധാന വിമാനത്താവളങ്ങളിലേക്കെത്തിക്കുന്ന എയർ ഇന്ത്യയുടെ സംവിധാനത്തിന്റെ കീഴിലാണ് മൂന്നുപേരും അമൃത്സറിൽനിന്ന് ഡൽഹിയിലെത്തിയത്. ഈ യാത്രയ്ക്കായി ഡൊമസ്റ്റിക് ബോർഡിങ് പാസുകൾ ഇവർക്ക് നൽകിയിരുന്നു. കൂടാതെ, അമൃത്സറിൽവെച്ചുതന്നെ ഇവർക്ക് മ്യൂണിക്കിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ പ്രവേശിക്കാനുള്ള ബോർഡിങ് പാസുകളും നൽകിയിരുന്നതായി വ്യോമയാനവകുപ്പിന്റെ കാരണംകാണിക്കൽ നോട്ടീസ് പറയുന്നു.
എയർ ഇന്ത്യയുടെ എസ്ഒപി പ്രകാരം, രണ്ട് വിഭാഗത്തിലുള്ള ബോർഡിങ് പാസുകൾ-ആഭ്യന്തര യാത്രക്കാർക്കുള്ള ഡി ബോർഡിങ് പാസും അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഐ ബോർഡിങ് പാസുമേ അനുവദിക്കാൻ പാടുള്ളൂ. എയർ ഇന്ത്യ അധികമായി ബോർഡിങ് പാസുകൾ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് വ്യോമയാന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിൽ ചോദിക്കുന്നു.
ഡൽഹിയിൽ എത്തിയ യാത്രക്കാരെ ആഭ്യന്തര യാത്രികരുടെ വിഭാഗത്തിൽനിന്ന് മാറ്റി ഇമിഗ്രേഷനിലേക്ക് വിടേണ്ടതായിരുന്നു. എന്നാൽ, ഇവരെ 39-ാം ഗേറ്റിൽനിന്ന് ഇന്റർനാഷണൽ ടു ഇന്റർനാഷണൽ ട്രാൻസ്ഫർ മേഖലയിലേക്ക് കൊണ്ടുപോയെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു. തുടർന്ന് അവർ ഇമിഗ്രേഷൻ ക്ലിയറൻസിന് വിധേയരാകാതെ ഡിപ്പാർച്ചറിലേക്ക് പോയി ലുഫ്താൻസ വിമാനത്തിൽ കയറി മ്യൂണിക്കിലേക്ക് പോവുകയായിരുന്നു.
എയർ ഇന്ത്യയുടെ ആഭ്യന്തര-അന്താരാഷ്ട്ര (ഡി-ഐ) സർവീസുകളിൽ പാലിക്കേണ്ട എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ)കളിൽ അഞ്ചെണ്ണം ലംഘിക്കപ്പെട്ടതായി വ്യോമയാനവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തേത് ഡി, ഐ ബോർഡിങ് പാസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത്, വിമാനം ഇറങ്ങിയശേഷം യാത്രക്കാരെ ആഭ്യന്തര യാത്രികരെന്നും അന്താരാഷ്ട്ര യാത്രികരെന്നും വേർതിരിക്കാതിരുന്നതാണ്. ഈ മൂന്ന് യാത്രികരുടെ കാര്യത്തിൽ എസ്ഒപിയുടെ ഭാഗമായ വേർതിരിക്കൽ ഉണ്ടായിട്ടില്ലെന്ന് വ്യോമയാനവകുപ്പ് പറയുന്നു.
ഐ (ഇന്റർനാഷണൽ) വിഭാഗത്തിൽപ്പെട്ട യാത്രികരെ മാത്രമേ ഇന്റർനാഷണൽ ടു ഇന്റർനാഷണൽ ട്രാൻസ്ഫർ ഡെസ്‌കിൽ എത്തിക്കാൻ പാടുള്ളൂ. എന്നാൽ, മൂന്ന് ഇറ്റലിക്കാരുടെയും കയ്യിലുണ്ടായിരുന്നത് ഡി പാസ് ആണ്. ലംഘിക്കപ്പെട്ടതായി പറയുന്ന മറ്റ് രണ്ട് എസ്ഒപികൾ, നോഡൽ ഓഫീസറെയും നിരീക്ഷണത്തിന് ഉദ്യോഗസ്ഥസംഘത്തെ വിന്യസിക്കുന്നതുമായും ബന്ധപ്പെട്ടുള്ളതാണ്.
Content Highlights: Air India received a show-cause notice from the aviation department after three Italians flew from Delhi to Munich without immigration clearance, highlighting a major lapse in the airline's passenger handling system.