990 അടി ഉയരത്തില്‍ കുടുങ്ങിയ കേബിള്‍ കാറില്‍നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി, രക്ഷാദൗത്യം തുടരുന്നു

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു | Photo - AFP
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു | Photo - AFP

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കേബിള്‍ കാറില്‍ കുടുങ്ങിയ കുട്ടികളുള്‍പ്പടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു. കേബിൾ കാറിൽ കുടുങ്ങിയ എട്ടംഗ സംഘത്തിൽ രണ്ടു കുട്ടികളെ രക്ഷപ്പെടുത്താനായി. ബാക്കിയുള്ളവരേയും കൂടി രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുകയാണ്. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ മലയോരമേഖലയില്‍ 990 അടി ഉയരത്തിലാണ് ആറു കുട്ടികളുള്‍പ്പെടുന്ന സംഘം കുടുങ്ങിയത്. പത്ത് മണിക്കൂറിലധികം പിന്നിട്ടിട്ടും ഇവരെ താഴെയെത്തിക്കാനായില്ല. 

ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഘം കുടുങ്ങുന്നത്. മറ്റ് ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ കേബിള്‍ കാറുകളെയാണ് പ്രദേശവാസികള്‍ താഴ്‌വര കടക്കാന്‍ ആശ്രയിക്കുന്നത്. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കേബിള്‍ കാറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത്. കേബിള്‍ കാര്‍ തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പള്ളിയിലെ ലൗഡ് സ്പീക്കറിലൂടെ സമീപത്തെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

പക്ഷേ ഇതുവരെ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സമീപത്തെത്തിയെങ്കിലും അവര്‍ക്കും യാതൊന്നും ചെയ്യാനായില്ല. കേബിള്‍ കാറിലെ ഒരു യാത്രക്കാരന്‍ ബോധരഹിതനായിയെന്നും സ്ഥിതി ആശങ്കാജനകമാണെന്നും കുടുങ്ങിയ സംഘത്തിലെ ഗുള്‍ഫ്രാസ് എന്ന 20-കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: 8 people including 6 students stuck in cable car in pakistan