യുഡിഎഫ് നേതാക്കൾ ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നൽകാനുള്ള തത്രപ്പാടിൽ-മുഖ്യമന്ത്രി

#ന്യൂസ് ഡെസ്‌ക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ | Photo:mathrubhumi
മുഖ്യമന്ത്രി പിണറായി വിജയൻ | Photo:mathrubhumi

കണ്ണൂർ: ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നൽകാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് നേതാക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റേയും ലീഗിന്റേയും നേതാക്കൾ അവരെക്കുറിച്ച് നല്ലവർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷെ യുഡിഎഫിനെ പിന്തുണയ്ക്കുന്ന മുസ്ലീം ബഹുജനങ്ങളിൽ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള നിലപാടിൽ ഒരുമാറ്റവും വന്നിട്ടില്ല. കാരണം അവർ മുസ്ലീം ബഹുജനങ്ങൾക്കിടയിൽ വലിയരീതിയിൽ ഒറ്റപ്പെട്ടുപോയ പ്രസ്ഥാനമാണെന്നും മുഖ്യന്ത്രി വ്യക്തമാക്കി. കണ്ണൂർ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുഡിഎഫിൽ നിന്ന് ആളുകൾ വലിയ രീതിയിൽ കൊഴിഞ്ഞുപോവുകയാണ്. ഇതോടെയാണ് അവർ പുതിയ മാർഗം തേടിയത്. ഏതെങ്കിലും പുതിയ ശക്തിയെ കൂട്ടുകിട്ടുമോ എന്നാണ് അവർ നോക്കുന്നത്. അതിന് ശ്രമിച്ചപ്പോൾ ഇന്ന് എത്തി നിൽക്കുന്നത് സാധാരണഗതിയിൽ മുന്നണികളുടെയൊന്നും ഭാഗമാക്കാൻ പറ്റാത്ത ചിലരിലാണ്. അത് വർഗീയ തീവ്രവാദ ശക്തികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുപോവാൻ കാരണം അവരുടെ നിലപാട് തന്നെയാണ്. അവർ തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ വിശ്വസിച്ചവരല്ല. രാജ്യത്തിന്റെ പൊതുവായ കാര്യങ്ങളിലും അവർക്ക് തൽപര്യമുണ്ടായിരുന്നില്ല. അവരുടേതായ നിലപാടാണ് അവർ എല്ലാഘട്ടത്തിലും സ്വീകരിച്ചുപോന്നിരുന്നത്. ഇതോടെ വലിയതീയിൽ നുണപ്രചാരണത്തിന് അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Content Highlights: Kerala CM Pinarayi Vijayan criticizes UDF`s efforts to associate with Jamat-e-Islami, calling them a fringe, extremist group isolated from the Muslim community.