അവസാനിക്കാത്ത വിസ്മയക്കാഴ്ചകൾ, നൊസ്റ്റാൾജിയ വീണ്ടെടുത്ത് റിങ്‌സ് ഓഫ് പവർ | Rings Of Power Review

റിങ്സ് ഓഫ് പവറിന്റെ പോസ്റ്റർ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
റിങ്സ് ഓഫ് പവറിന്റെ പോസ്റ്റർ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

20 വർഷത്തെ കാത്തിരിപ്പ് വലിയൊരു ഇടവേള തന്നെയാണ്. പ്രത്യേകിച്ച് നിങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന സിനിമയുടെയോ സീരീസിന്റെയോ കാര്യത്തിൽ. ആ കാത്തിരിപ്പ് അവസാനിച്ചതിന്റെ ത്രില്ലിലാണ് 'ദി ലോർഡ് ഓഫ് ദി റിങ്‌സ്' ആരാധകർ. ബോക്‌സ് ഓഫീസിൽ വിസ്മയം തീർത്ത ബ്ലോക്ബസ്റ്ററിന്റെ തുടർച്ച എത്തിയിരിക്കുന്നു; റിങ്‌സ് ഓഫ് പവർ എന്ന പേരിൽ. ഒ.ടി.ടി. ആയി പ്രൈംവീഡിയോയിൽ എത്തിയ സീരീസിന്റെ ആദ്യ രണ്ടു എപ്പിസോഡുകൾ ആരാധകരെ നിരാശരാക്കില്ല. മിഡിൽ എർത്ത് എന്ന സാങ്കല്പികലോകം അതിന്റെ സകല വിസ്മയങ്ങളോടെയും മിനിസ്‌ക്രീനിൽ നിറയുകയാണ്. 

ജെ.ആർ.ആർ.ടോൾകിന്റെ ഹോബിറ്റിലും ലോർഡ് ഓഫ് ദിറിങ്‌സിലും പരാമർശിക്കപ്പെട്ടുള്ളതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള സംഭവവികാസങ്ങളാണ് 'റിങ്‌സ് ഓഫ് പവറി'ൽ കാണാൻ കഴിയുക. വാലിനോറിൽ നിന്നും മിഡിൽ എർത്തിലേക്ക് എത്തിയ എൽവ്‌സുകളുടെ ഒരുസംഘം. അന്ധകാരത്തിന്റെ ദേവനായ സൗറോണിനെ തോല്പിക്കുകയാണ് അവരുടെ ലക്ഷ്യം. പക്ഷേ അത് എളുപ്പമായിരുന്നില്ല. സൗറോണിന്റെ കിങ്കരൻമാരുമായുള്ള യുദ്ധത്തിനൊടുവിൽ എൽവ്‌സ് നായകൻ ഫിന്റോഡ് (വിൽ ഫ്‌ളച്ചര്‍) കൊല്ലപ്പെടുന്നു. സഹോദരി ഗലാഡ്രിയ ആ പോരാട്ടം ഏറ്റെടുക്കുന്നു. ആദ്യ എപ്പിസോഡിൽ ഭൂരിഭാഗവും ഗലാഡ്രിയലിന്റെ (മോർഫിഡ് ക്ലാർക്ക്) ഒറ്റയാൾപോരാട്ടങ്ങളാണ്. 



എൽവ്‌സുകളുടേയും കുള്ളൻമാരുടേയും ലോകത്തെ വിസ്മയങ്ങളാണ് ആദ്യ എപ്പിസോഡുകളുടെ പ്രധാനകാഴ്ച. ആ കാഴ്ചകൾ ലോർഡ് ഓഫ് ദി റിങ്‌സ് സിനിമകളിലെ ദൃശ്യങ്ങൾക്കൊപ്പമോ ഒരുപടി മുകളിലോ ആണെന്നുതന്നെപറയാം. മനുഷ്യരും എൽവ്‌സുകളും ഒരുമിച്ച് ജീവിക്കുന്ന സൗത്ത്‌ലാൻഡ് എന്ന സാങ്കല്പികലോകവും കാഴ്ചയുടെ വിരുന്നൊരുക്കുന്നു. നവീന സാങ്കേതികവിദ്യ സമർഥമായി ദൃശ്യചിത്രീകരണത്തിൽ പ്രയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹോബിറ്റുകൾ എന്ന കുള്ളൻമനുഷ്യരുടെ മുൻഗാമികളായ ഹാർഫൂട്ട്‌സുകളുടെ ലോകത്തെ കാഴ്ചകൾ പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് എത്തിക്കും. എടുത്തുപറയേണ്ട മറ്റൊന്ന്  ആക്ഷൻ സീനുകളാണ്. യുദ്ധവും വൈരവുമെല്ലാം നിറയുന്ന വിഷ്വലുകൾ ആവേശം നിറയ്ക്കും. കൃത്രിമത്വം മുഴച്ചുനിൽക്കാത്ത വി.എഫ്.എക്‌സ്. സാങ്കേതികവിദ്യ ദൃശ്യങ്ങളെ ഒരുപടി മുകളിലേക്ക് ഉയർത്തുന്നുണ്ട്. ടോൾകിന്റെ പുസ്തങ്ങൾ വായിക്കാത്തവർക്കും ലോർഡ് ഓഫ് ദി റിങ്‌സ് സിനിമകൾ കാണാത്തവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പുതിയ സീരീസിന്റെ മെയ്ക്കിങ്.

ആമസോൺ പ്രൈംവീഡിയോ നിർമിച്ച ഏറ്റവും ചെലവേറിയ സീരിസ് എന്ന ഖ്യാതിയോടെയാണ് റിങ്‌സ് ഓഫ് പവർ എത്തിയിട്ടുള്ളത്. ജെഡി പെയ്‌നും പാട്രിക് മക്കേയും ചേർന്നൊരുക്കിയ സീരീസ് ആരാധകരുടെ പ്രതീക്ഷകാത്തു എന്നുതന്നെ പറയാം. എൽറോൻഡ് (റോബർട്ട് അരമയോ), ബ്രൗൺവിൻ (നസാനിൻ ബോനിയാദി), ടൈറോ മുഹാഫിദിൻ (തിയോ) ചാൾസ് എഡ്വേർഡ്‌സ് (സെലെബ്രിംബോർ), മാർക്കെലാ കവേനാഗ് (നോറി) എന്നിവരുടെ പ്രകടനം ആദ്യ രണ്ട് എപ്പിസോഡുകളെ ഗംഭീരമാക്കുന്നുണ്ട്.

സിനിമ എന്നതിലുപരി വലിയൊരു വൈകാനിക അനുഭവമായിരുന്ന ലോർഡ് ഓഫ് ദി റിങ്‌സ്. ആ നൊസ്റ്റാൾജിയ വീണ്ടെടുക്കാൻ പുതിയ സീരീസിന് കഴിയുന്നു എന്നത് നല്ല കാര്യമാണ്. വരും എപ്പിസോഡുകളിൽ കാഴ്ചകളുടെ പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ലോർഡ് ഓഫ് ദി റിങ്‌സ്

ഇംഗ്ലീഷുകാരനായ കഥാകൃത്ത് ജെ.ആർ.ആർ.ടോൾകിന്റെ ലോകപ്രശസ്ത രചനയായിരുന്നു ദി ലോർഡ് ഓഫ് ദി റിങ്‌സ്. ഭൂമിക്ക് പുറത്തുള്ള സാങ്കല്പികലോകമായിരുന്നു അതിന്റെ ഇതിവൃത്തം. 'ദി ഫെലോഷിപ് ഓഫ് ദി റിങ് ', 'ദി ടു ടവേഴ്‌സ്',  'ദി റിട്ടേൺ ഓഫ് ദ കിങ്' എന്നിങ്ങനെ മൂന്നുഭാഗങ്ങളായാണ് നോവൽ രചിക്കപ്പെട്ടത്. മൂന്നുഭാഗങ്ങളും ഒടുവിൽ സിനിമകളായി പുറത്തുവന്നു.

ന്യൂസിലാൻഡുകാരനായ പീറ്റർ ജാക്‌സൻ ആയിരുന്നു സംവിധാനം. ഈ സീരീസിലെ ബാക്കി രണ്ടു ചിത്രങ്ങളുടേയും സംവിധാനം ജാക്‌സൻ ആയിരുന്നു. തീയേറ്ററുകളിൽ ചരിത്രം തീർത്ത ഈ സിനിമ ഒട്ടേറെ ഫാന്റസി ഫിക്ഷൻ സിനിമകളുടെ വല്യേട്ടനായിത്തീർന്നു.

Content Highlights: Rings of Power Review, Rings of Power Malayalam Review, Rings of Power Amazone Prime series