Pennum Porattum Review | മനസ്സിൽ മായാതെ പട്ടടയും സുട്ടുവും, ഇത് ആക്ഷേപഹാസ്യത്തിന്റെ പുതുരൂപം

പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: Facebook
പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: Facebook

ടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന ഖ്യാതിയുമായാണ് പെണ്ണും പൊറാട്ടും എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ഗോവയിൽ അടുത്തിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗാലാ പ്രീമിയർ വിഭാഗത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. രവിശങ്കർ തിരക്കഥയെഴുതിയ ഈ സിനിമ പട്ടട എന്ന ഗ്രാമത്തിലാണ് നടക്കുന്നത്.

ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് വലിയ സംഘർഷമുണ്ടാകുന്നതും, മൃഗങ്ങളോടുള്ള ക്രൂരതയും സമൂഹത്തിന്റെ തെറ്റായ ചിന്താഗതികളുമൊക്കെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചുകാട്ടുന്ന ചിത്രമാണ് പെണ്ണും പൊറാട്ടും. അക്രമം ഉപേക്ഷിച്ച് ഗ്രാമത്തിലെ മാതൃക വ്യക്തിത്വമായി മാറിയ ഗോപാലൻ മാസ്റ്റർ, ആളുകളോട് അക്രമത്തിന്റെ പാത വിട്ട് സമാധാനമായി ജീവിക്കാൻ പറയുകയാണ്. അതിനായി ഗ്രാമത്തിലെ മുഴുവൻ ആയുധങ്ങളും ഉപേക്ഷിക്കുന്നെങ്കിലും ഒരാൾ മാത്രം അതിന് മുതിരുന്നില്ല. ഇവിടെ നിന്നാണ് പട്ടടയുടെ കഥ തുടങ്ങുന്നത്.

സ്ലട്ട്-ഷെയിമിംഗിനും സമ്മതമില്ലാത്ത വിവാഹത്തിനും നിർബന്ധിക്കപ്പെടുന്ന ചാരുലത, കാമുകനായ ബാബുരാജ്, കൂടാതെ പേപ്പട്ടി എന്ന് മുദ്രകുത്തി ഗ്രാമത്തിന്റെ അക്രമത്തിന് ഇരയാകുന്ന ബാബുരാജിന്റെ നായയായ സുട്ടു എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

ചാരുലതയും സുട്ടുവും സഹിക്കുന്ന ദുരിതങ്ങളും, ഗ്രാമം ഒരുതരം ഹിസ്റ്റീരിയയോടെ അക്രമത്തെ ആഘോഷിക്കുന്നതും, ഒടുവിൽ മൃഗങ്ങൾക്കൊപ്പം സുട്ടു ഗ്രാമം വിട്ടുപോകാൻ തീരുമാനിക്കുന്നതുമൊക്കെയാണ് സിനിമ പറയുന്നത്. ചാരുലതയ്ക്കും സുട്ടുവിനും എന്താണ് സംഭവിക്കുന്നത് എന്നുള്ളതാണ് ചിത്രം പറയുന്നത്. ഒരു സ്ഥലം നിങ്ങൾക്ക് യോജിക്കുന്നതല്ലെങ്കിൽ, അവിടെ നിന്ന് ഓടിപ്പോകാൻ മാത്രം വിശാലം തന്നെയാണ് ലോകം എന്ന സുട്ടുവിന്റെ ഡയലോഗിലുണ്ട് സിനിമയുടെ ആത്മാവ്. കണ്ടിറങ്ങിയാലും നമ്മുടെ മനസ്സിൽ ഏറെ നാൾ പട്ടടയും അവിടുത്തെ മാഷും ബാബുരാജും കുമാറും ചാരുലതയും സുട്ടുവും സ്ക്രീനിൽ വന്നുപോയ ഓരോ കഥാപാത്രവും നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ചിത്രത്തിൽ പട്ടടയുടെ ലോകം വളരെ ഭംഗിയായി തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്. പട്ടടയിലെ ആളുകളുടെ സ്വഭാവം കാണിച്ചിരിക്കുന്നതും, കഥാപാത്രങ്ങളുടെ സ്വാഭാവികമായ മികച്ച പ്രകടനങ്ങൾ എല്ലാം എടുത്തുപറയേണ്ടതാണ്. ഓരോ അഭിനേതാക്കളും അവരുടെ ഭാഗം ഭംഗിയാക്കി. സിനിമയിൽ ഉപയോഗിച്ച സ്ലാങ് കൂടുതൽ രസം നൽകി. ചിത്രത്തിൽ ഏകദേശം 100-ഓളം പുതുമുഖ അഭിനേതാക്കളും അതിലധികം മൃഗങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സബിൻ ഉരളികണ്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്, ഡോൺ വിൻസെന്റാണ് സംഗീതം നൽകിയത്, ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവഹിച്ചത്. സന്തോഷ്‌ ടി കുരുവിളയും, ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: Pennum Porattum review delves into Rajesh Madhavan`s debut directorial. Explore its sharp satire, dark humor, and social commentary on themes like slut-shaming & animal cruelty.