വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത : ബംഗാൾ സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഒക്ടോബർ 11 ന് പ്ലാസ്മ തെറാപ്പിയിലൂടെ രണ്ടുതവണ ചികിത്സ തേടിയെങ്കിലും അദ്ദേഹത്തിന്റെ നില പിന്നീട് വഷളാവുകയായിരുന്നു. ശ്വാസകോശത്തിലെയും മൂത്രനാളിയിലെയും അണുബാധയും അദ്ദേഹത്തിന്റെ നില വഷളാക്കി.
ഇന്ത്യ കണ്ട മികച്ച നടന്മാരിലൊരാളായ സൗമിത്ര ചാറ്റർജി സത്യജിത് റേയുടെ സിനിമകളിലൂടെയാണ് പ്രശസ്തനാവുന്നത്. ഏതാണ്ട് 14 ചിത്രങ്ങളിൽ സത്യജിത്ത് റേയുടെ നായകൻ സൗമിത്രയായിരുന്നു .
1935 ൽ കൊൽക്കത്തയിൽ ജനിച്ച സൗമിത്ര 1959 ൽ സത്യജിത് റേയുടെ ദി വേൾഡ് ഓഫ് അപു (അപൂർ സൻസാർ) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
2004 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സൗമിത്ര ചാറ്റർജിക്ക് ഇന്ത്യൻ സിനിമയ്ക്ക് ആജീവനാന്ത സംഭാവന കണക്കിലെടുത്ത് 2012 ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും ലഭിച്ചു. ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്ക് നൽകുന്ന പരമോന്നൽ ബഹുമതിയായ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് സൗമിത്ര ചാറ്റർജി. ഒരു തവണ മികച്ച നടനുള്ള ദേശീയ അവാർഡും രണ്ടു തവണ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.
Content Highlights : Veteran Actor Soumithra Chatterjee dies at the age of 85
Content Highlights: