ഗോവയിലെ അധോലോകം വിറപ്പിക്കാൻ കർമാടി; സുദേവ് നായരുടെ ടോക്‌സിക് ലുക്ക് പുറത്ത്

#മൂവി ഡെസ്‌ക്
.
.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം 'ടോക്‌സിക്' (Toxic: A Fairy Tale for Grown-ups) എന്ന സിനിമയിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'റോക്കിംഗ് സ്റ്റാർ' യഷ് നായകനാകുന്ന ഈ ചിത്രത്തിൽ 'കർമാടി' എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായേക്കാവുന്ന വേഷമാണ് 'ടോക്‌സിക്കി'ലെ കർമാടി. അദ്ദേഹം അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വൻ ഹിറ്റുകളായിരുന്നു. ജൂനിയർ എൻ.ടി.ആർ നായകനായ ദേവര, പവൻ കല്യാണിന്റെ ഒ.ജി , ചിരഞ്ജീവി ചിത്രം മന ശങ്കര വീര പ്രസാദ് ഗാരു എന്നിവയാണ് അവ.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗീതു മോഹൻദാസ് തന്റെ ബിഗ് ബജറ്റ് ചിത്രത്തിലെ പ്രധാന വേഷത്തിലേക്ക് സുദേവിനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ അഭിനയമികവ് കൊണ്ടാണ്. 1940-കൾ മുതൽ 1970-കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് സിനിമയുടെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. സിനിമയിൽ സുദേവിന്റെ കഥാപാത്രത്തിന് ഏറെ ആഴവും സങ്കീർണ്ണതയും ഉണ്ടെന്നാണ് സൂചനകൾ.

'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, അദ്ദേഹം 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഗീതു മോഹൻദാസിന്റെ സംവിധായക എന്ന നിലയിലുള്ള കരിയറിലെ ഏറ്റവും വലിയ കാൽവെപ്പാണ്. 'ലയേഴ്‌സ് ഡയസ്', 'മൂത്തോൻ' എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗീതു, തന്റെ തനതായ റിയലിസ്റ്റിക് ശൈലിയും യഷിന്റെ മാസ്സ് അപ്പീലും സമന്വയിപ്പിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ 'ഡാർക്ക് ഫെയറി ടെയിൽ', രവി ബസ്രൂറിന്റെ സംഗീതവും രാജീവ് രവിയുടെ ഛായാഗ്രഹണവും കൊണ്ട് ഇന്ത്യൻ സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയം തീർക്കാനൊരുങ്ങുകയാണ്. 2026 മാർച്ച് 19-നാണ് സിനിമ തീയേറ്ററുകളിൽ എത്തുന്നത്.

Content Highlights: Sudev Nair stuns as `Karmadi` in Geetu Mohandas` pan-India film `Toxic` starring Yash. A career-defining role in this dark fairy tale set in post-colonial Goa.