'ജീവിതത്തിൽ കിട്ടിയ വിലപ്പെട്ട സമ്മാനമാണ് ആ വീട്, ഡ്രൈവറെ വേണമെങ്കിൽ എന്നെ വിളിക്കണേ'; കുറിപ്പ്

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഷിനോജ്. തന്നെ ഡ്രൈവറായിട്ടല്ല ശ്രീനിവാസൻ കണ്ടിരുന്നതെന്ന് ഷിനോജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ തന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ശ്രീനിവാസൻ എപ്പോഴും പറയാറുണ്ട്. ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ചോറ്റാനിക്കരയിൽ ശ്രീനിവാസൻ നിർമിച്ച് നൽകിയ വീടാണെന്നും ഷിനോജ് എഴുതി.
17 വർഷക്കാലത്തോളം ഷിനോജായിരുന്നു ശ്രീനിവാസന്റെ ഡ്രൈവർ. ശ്രീനിവാസന്റെ വീടിനോട് ചേർന്നുള്ള ഔട്ട്ഹൗസിലായിരുന്നു ഷിനോജ് താമസിച്ചിരുന്നത്. ഷിനോജിനുവേണ്ടി ചോറ്റാനിക്കരയിൽ നിർമിച്ച വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങുകൾക്ക് ശ്രീനിവാസന്റെ ഭാര്യ വിമലയായിരുന്നു നേതൃത്വം നൽകിയിരുന്നത്.
ഷിനോജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാലമത്രയും ഒരു ഡ്രൈവർ ആയിട്ടല്ല, സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല.
ഷിനോജിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി, ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല.
ആവശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend.
സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല. ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമിക്കാൻ ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി
Content Highlights: Sreenivasan's Driver's Heartfelt Tribute: A Cherished Home and Unforgettable Bond