സിബി തോമസ് ഇനി ഡി.വൈ.എസ്.പി

സിബി തോമസ്
സിബി തോമസ്

കാസര്‍കോട്: സിനിമ നടനും പോലീസ് ഓഫീസറുമായ സിബി തോമസിന് സ്ഥാനക്കയറ്റം.കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായിരുന്ന സിബി തോമസിന് വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി ആയാണ് നിയമനം. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയിരുന്നു.

യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ നാടകങ്ങളില്‍ തിളങ്ങിയ സിബി തോമസ് ദീലിഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന്, പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു.  മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സിബി തോമസ് എഴുതിയ 'കുറ്റസമ്മതം' എന്ന നോവലിന് മലയാള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കാസര്‍കോട് ചുള്ളി സ്വദേശിയായ സിബി, ലീല തോമസ്- എ.എം. തോമസ് ദമ്പതിമാരുടെ മകനാണ്. രസതന്ത്രത്തില്‍ ബിരുദധാരിയാണ്. പൂണെ സിനിമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫിയില്‍ പഠിക്കാന്‍ അവസരം കിട്ടിയെങ്കിലും തുടര്‍ന്ന് പഠിക്കാനായില്ല. തുടര്‍ന്ന് പരീക്ഷയെഴുതി പോലീസില്‍ ചേര്‍ന്നു. കൊച്ചി പാലാരിവട്ടം, കാസര്‍കോട് ആദൂര്‍ സ്റ്റേഷനുകളില്‍ സി.ഐ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ഭാര്യ: ജോളി എലിസബത്ത്, മക്കള്‍: ഹെലന്‍, കരോളിന്‍, എഡ്വിന്‍.

Content Highlights: sibi thomas actor police officer promoted to DYSP Rank, Kerala police