'അങ്ങനെയൊരു സംസാരമുണ്ടാകാൻ കാരണം ബിജെപിക്കാർ, നിലപാടിൽ മാറ്റമില്ല'-ബീഫ് വിവാദത്തിൽ ഷിയാസ് കരീം

ഷിയാസ് കരീം | Photo: instagram/ shiyas kareem
ഷിയാസ് കരീം | Photo: instagram/ shiyas kareem

'ബീഫ്' വിവാദത്തിൽ തനിക്കെതിരേയുള്ള സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഷിയാസ് കരീം. ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് ബിജെപിക്കാരാണെന്നും അവരാണ് വേർതിരിവുണ്ടാക്കിയതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഷിയാസ് കരീം വ്യക്തമാക്കി. ഒരു പരിപാടിക്കിടെ ഭക്ഷണം വിളമ്പുന്നതിനിടയിൽ അനുമോൾ ബീഫ് വേണ്ട എന്ന് പറഞ്ഞപ്പോൾ 'ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ' എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ഷിയാസിനെതിരെ ഒട്ടേറെപ്പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ അങ്ങനെ ചോദിച്ചത് കൂട്ടുകാർക്കിടയിലെ ഒരു തമാശയാണെന്നും നിങ്ങളിൽ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടാകുമെന്നും ഷിയാസ് പറയുന്നു. 'ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്‌ ഇവിടുത്തെ ബിജെപിക്കാർ ആണ്. അനുമോളോട് ഞാൻ ബീഫ് കഴിക്കാൻ പറഞ്ഞു. ഞാൻ അത് മനഃപൂർവ്വം ചോദിച്ചതാണ്, നീ ബിജെപിയിൽ ചേർന്നോ എന്ന്. ഈ സംസാരം ഉണ്ടാകാൻ കാരണം ഇവിടേയുള്ള ബിജെപിക്കാർ ആണ്. പെരുമ്പാവൂരിൽ ഞങ്ങൾ കൂട്ടുകാർക്കിടയിൽ ചോദിക്കുന്ന കാര്യമാണിത്. അത് നിങ്ങളും ചോദിക്കാറില്ലേ, ഒന്ന് ആലോചിച്ച് നോക്കൂ. അതൊരു ഫൺ ആണ്.

പിന്നെ പോർക്ക് ഇറച്ചി. ഞങ്ങൾ പഠിച്ചതിൽ അത് കഴിക്കരുതെന്ന് ഉള്ളതുകൊണ്ടാണ് കഴിക്കാത്തത്. അല്ലെങ്കിൽ എന്നെ തിരിച്ചുകടിക്കാത്ത എന്തിനേയും തിന്നുന്ന ആളാണ് ഞാൻ. പിന്നേ കേസ്, അത് കോടതിയിൽ റദ്ദാക്കിക്കഴിഞ്ഞു. പെൺകുട്ടികൾക്ക് നിയമത്തിൽ മുൻഗണന ഉള്ളിടത്തോളം കാലം കേസുകൾ തുടർന്നുകൊണ്ടേയിരിക്കും. എന്റെ നിലപാടിൽ ഒരടിപോലും അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല. ഇനി ജയിലിൽ പോകേണ്ടി വന്നാലും ഒരു പ്രശ്‌നവുമില്ല. ജയിൽ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്.'-ഷിയാസ് വീഡിയോയിൽ പറയുന്നു.

Content Highlights: Shiyas Kareem clarifies his viral beef-related comment was intended as a joke among friends., He blames political polarization for the cyber backlash he is currently facing.