'കണ്ണപ്പ' ഗംഭീരമെന്ന് രജനീകാന്ത്; ഈ ആലിംഗനത്തിനായി 22 വർഷമായി കാത്തിരിക്കുന്നുവെന്ന് വിഷ്ണു മഞ്ചു

തെലുങ്കിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പെദരായുഡു'വിന്റെ 30 വര്‍ഷത്തെ ഓര്‍മകള്‍ പുതുക്കി സിനിമയിലെ ഇതിഹാസങ്ങളായ രജനീകാന്തും ഡോ.എം. മോഹന്‍ ബാബുവും ചെന്നൈയില്‍ വീണ്ടും ഒന്നിച്ചു. 1995 ജൂണ്‍ 15 ന് പുറത്തിറങ്ങിയ 'പെദരായുഡു' തെലുങ്ക് സിനിമാ ചരിത്രത്തിലെ ക്ലാസിക് ചിത്രമായി തുടരുകയാണ്.
രജനീകാന്ത് തന്റെ കുടുംബത്തോടൊപ്പം പ്രത്യേക സ്വകാര്യ സ്‌ക്രീനിങ്ങില്‍ വിഷ്ണു മഞ്ചുവിന്റെ റിലീസിനൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'കണ്ണപ്പ' കണ്ടു. ജൂണ്‍ 27-ന് ലോകമെമ്പാടും റിലീസ് ചെയ്യാന്‍ പോകുന്ന 'കണ്ണപ്പ', ഹിന്ദു ദൈവമായ ശിവന്റെ ഏറ്റവും വലിയ ഭക്തരില്‍ ഒരാളുടെ കഥയാണ് പറയുന്നത്.
പ്രദര്‍ശനത്തിനുശേഷം, രജനീകാന്ത് കണ്ണപ്പ ഗംഭീരമെന്നു അഭിപ്രായപ്പെട്ടു. ചിത്രത്തെ 'അസാധാരണം' എന്നാണ് രജനീകാന്ത് വിശേഷിപ്പിച്ചത്. വിഷ്ണുവിന്റെ പ്രകടനത്തെയും ചിത്രത്തിന്റെ ആത്മീയമായ ആഴത്തെയും ദൃശ്യസമ്പന്നതയേയും രജനീകാന്ത് പ്രശംസിച്ചു. ആ നിമിഷത്തെക്കുറിച്ച് സംസാരിച്ച വിഷ്ണു, 'രജനി സാറിന്റെ ഈ ആലിംഗനത്തിനായി ഞാന്‍ 22 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു', എന്ന് അഭിപ്രായപ്പെട്ടു.
മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങി വമ്പന്‍ താര നിരയുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. പിആര്‍ഒ: പ്രതീഷ് ശേഖര്‍.