വിജയ്‌യോട് അസൂയ തോന്നുന്നു, 15 വർഷമാണ് ഞാൻ തെരുവിലലഞ്ഞ് കഷ്ടപ്പെട്ടത് -പവൻ കല്യാൺ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) നേടിയ വമ്പിച്ച വിജയവും അദ്ദേഹം മുഖ്യമന്ത്രിയായതും ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ വിജയത്തോട് പ്രതികരിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. വിജയ്‌യുടെ പെട്ടെന്നുള്ള ഈ മുന്നേറ്റത്തിൽ തനിക്ക് അല്പം അസൂയ തോന്നുന്നുവെന്നാണ് അദ്ദേഹം തമാശരൂപേണ പറഞ്ഞത്.
മാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ വലിയ ആഗ്രഹമാണ് ഈ വിജയത്തിൽ പ്രതിഫലിക്കുന്നതെന്ന് പവൻ കല്യാൺ പറഞ്ഞു. "ഇന്നത്തെ തമിഴ് രാഷ്ട്രീയം നോക്കുമ്പോൾ, എനിക്ക് അസൂയ തോന്നുന്നു. കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് അവർ ലാഘവത്തോടെ വിജയിച്ചു. ഞാൻ 15 വർഷമാണ് തെരുവുകളിലൂടെ അലഞ്ഞുനടന്നത്. എന്നാൽ നമ്മൾ രാഷ്ട്രീയത്തെ മാനുഷികമായി കാണണം. ധാരാളം അറിവ് ആവശ്യമാണ്. ഞാൻ എന്തിനാണ് 15 വർഷത്തോളം ഇത്രയധികം കഷ്ടപ്പെട്ടത്? കാരണം ഒരു പാർട്ടി നടത്തണമെങ്കിൽ ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകൾ മനസ്സിലാക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
പവൻ കല്യാണിന്റെ സ്വന്തം രാഷ്ട്രീയ യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 2014-ൽ ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെയാണ് പവൻ കല്യാൺ ജനസേന പാർട്ടി ആരംഭിച്ചത്. എന്നാൽ വർഷങ്ങളോളം, പാർട്ടിക്ക് സ്വന്തമായി വലിയ തിരഞ്ഞെടുപ്പ് വിജയം നേടാൻ കഴിഞ്ഞില്ല, പല തിരഞ്ഞെടുപ്പുകളിലും തിരിച്ചടികൾ നേരിട്ടു. 2019-ൽ മത്സരിച്ച രണ്ട് നിയമസഭാ സീറ്റുകളിലും പവൻ പരാജയപ്പെട്ടു, ജനസേനയ്ക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. പിന്നീട് എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കിയ ശേഷമാണ് 2024-ൽ പവൻ കല്യാണിന് വലിയ വിജയം നേടാനും ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാകാനും സാധിച്ചത്.
പവൻ കല്യാണിന്റെ സഹോദരനും സൂപ്പർസ്റ്റാറുമായ ചിരഞ്ജീവിയും വിജയ്നെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. എം.ജി.ആറിനെപ്പോലെ ജനകീയമായ ഭരണം കാഴ്ചവെക്കാനും ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാനും വിജയ്ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. തന്റെ ഭരണത്തിലൂടെ ജനങ്ങളുടെ സ്നേഹം നേടിയെടുക്കാൻ വിജയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയും ചിരഞ്ജീവി പങ്കുവെച്ചു.
തമിഴ്നാട് രാഷ്ട്രീയത്തിൽ ദശകങ്ങളായി ആധിപത്യം പുലർത്തിയിരുന്ന ഡിഎംകെയെയും എഐഎഡിഎംകെയെയും പരാജയപ്പെടുത്തിയാണ് 2024-ൽ രൂപീകരിച്ച ടിവികെ ഈ ചരിത്രനേട്ടം കൈവരിച്ച് വിജയ്‌യുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചതും. എം.ജി.ആർ, എൻ.ടി. രാമറാവു, ജയലളിത തുടങ്ങിയ ഇതിഹാസ താരങ്ങളുടെ രാഷ്ട്രീയ പ്രവേശത്തിന് സമാനമായ രീതിയിലാണ് വിജയ്‌യുടെയും വളർച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: In a light-hearted yet highly buzzed-about speech, Telugu superstar and Andhra Pradesh Deputy Chief Minister Pawan Kalyan admitted to feeling a bit "jealous" of actor-turned-politician C. Joseph Vijay’s spectacular rise in Tamil Nadu politics.