ആ പ്രശ്നത്തിനുശേഷം പുറത്തെ പരിപാടികൾക്കൊന്നും പോകാറില്ല, കൂടെ നിന്നത് ജനങ്ങൾ, നന്ദിയുണ്ട് -നിവിൻ

തനിക്കൊരു പ്രശ്നമുണ്ടായപ്പോൾ കൂടെ നിന്നത് ജനങ്ങളാണെന്ന് നടന്‍ നിവിൻ പോളി. നിലമ്പൂരിലെ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ഗോകുലം നൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ജനങ്ങളോട് നന്ദി പറയാൻ ഒരു വേദി കിട്ടിയിരുന്നില്ലെന്നും നിവിൻ പറഞ്ഞു.
ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ നിൽക്കുന്നതെന്ന് നിവിൻ പറഞ്ഞു. നിലമ്പൂരിലെ പാട്ടുത്സവം കാണുമ്പോൾ തന്റെ നാടായ ആലുവയിലെ ശിവരാത്രി ആഘോഷങ്ങളെ ഓർമ്മിപ്പിക്കുന്നു. 2018-ലെ വെള്ളപ്പൊക്കത്തിൽ തന്റെ വീട് മുഴുവൻ വെള്ളം കയറിയിരുന്നു. അവസാനം വീട് പുതുക്കി പണിയേണ്ടി വന്നു. ആസമയത്ത് തന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് ഉപയോഗിക്കണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയിൽ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോൾ വീട്ടിലുള്ളതെന്നും നിവിൻ പറഞ്ഞു.
‘‘അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാം. ആ പ്രശ്നങ്ങൾക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികൾക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലൻ ചേട്ടൻ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെപ്പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോൾ ഓടിവന്നതാണ്. എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങൾക്കൊരു നന്ദി പറയാൻ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു.‘‘
ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ വരും. ആ പ്രോത്സാഹനവും സ്നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.
Content Highlights: Actor Nivin Pauly expresses gratitude to his fans for their support during a challenging time