റിലീസ് മുതൽ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ്ങ്; നിയമനടപടിയുമായി 'രാമചന്ദ്ര ബോസ്സ് & കോ' ടീം

'രാമചന്ദ്ര ബോസ് & കോ' ഫസ്റ്റ് ലുക്ക് | ഫോട്ടോ: www.facebook.com/NivinPauly
'രാമചന്ദ്ര ബോസ് & കോ' ഫസ്റ്റ് ലുക്ക് | ഫോട്ടോ: www.facebook.com/NivinPauly

സോഷ്യൽ മീഡിയ വഴിയുള്ള ഡീഗ്രേഡിങ്ങിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ 'രാമചന്ദ്ര ബോസ് ആൻഡ് കോ'യുടെ അണിയറ പ്രവർത്തകർ. തിയേറ്ററിലേക്ക് ആളുകൾ പോകുന്നത് തടയുക എന്ന ദുരുദ്ദേശത്തോടെ സോഷ്യൽ മീഡിയകളിൽ ബോധപൂർവം സിനിമയെ കുറിച്ച് മോശം റിവ്യൂകൾ എഴുതുന്നവരുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു. പല നെഗറ്റീവ് റിവ്യൂകളും വ്യാജ അക്കൗണ്ടുകളിൽ നിന്നുമാണെന്നാണ് കണ്ടെത്തൽ.

ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക്മെെ ഷോയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഏറ്റവും കുറഞ്ഞ റേറ്റിംഗ് നൽകിയാണ് പ്രധാനമായും  ഡീഗ്രേഡിങ് നടക്കുന്നതെന്ന് അണിയറപ്രവർത്തകർ ആരോപിക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്ന പ്രേക്ഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിംഗ്. മനപ്പൂർവം ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എതിരെയാണ് ഇപ്പോൾ പരാതി നൽകുന്നതെന്ന് ബോസ്സ് & കോ ടീം അറിയിച്ചു. സിനിമകളെ ഡീഗ്രേഡ് ചെയ്ത് സിനിമ വ്യവസായത്തെ തകർക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്തണം എന്നാവശ്യപെട്ട് സർക്കാരിനെ സമീപിക്കാനും ബോസ് ആൻഡ് കോയുടെ അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. 

ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി എന്നിവർ ചേർന്നാണ് ബോസ് ആൻഡ് കോ നിർമിച്ചിരിക്കുന്നത്. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡീഗ്രേഡിങ്ങിനെതിരെ പല സിനിമാ നിർമ്മാതാക്കളും നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ട് നിയമ നടപടികളിലേക്ക് കടക്കുന്നത്.

Content Highlights: nivin pauly haneef adeni movie ramachandra boss and co team to file complaint against degrading