സൗന്ദര്യത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ വേട്ടയാടി; ആത്മവിശ്വാസം തകര്‍ത്തു- നിമ്രത് കൗര്‍

യാഥാര്‍ത്ഥ്യബോധത്തിനുമപ്പുറമുള്ള സൗന്ദര്യസങ്കല്‍പ്പങ്ങള്‍ നിറഞ്ഞതാണ് സിനിമാലോകം. അഭിനയത്തിന്റെ ആദ്യനാളുകളിലെ രൂപത്തിന്റെ പേരിൽ താൻ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് നായിക നിമ്രത് കൗര്‍.
ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന നവമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. അഭിനയജീവിതത്തിലെ ഏറ്റവും കഠിനമായ നാളുകളായിരുന്നു അതെന്ന് നടി ഓര്‍ത്തു. ആദ്യകാലത്ത് നേരിട്ട വിമര്‍ശനങ്ങള്‍ വേദനിപ്പിക്കുകയും ആത്മവിശ്വാസം കുറയാൻ അത് കാരണമാവുകയും ചെയ്തു. ഒരു അഭിനേതാവാന്‍ യോഗ്യതയില്ല എന്ന ചിന്തപോലും ഉടലെടുത്തു.
സിനിമാരംഗത്ത് നല്ല ആളുകള്‍ ഉണ്ടെങ്കിലും പലരും വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു. വേണ്ടത്ര ഭംഗിയില്ല, ഉയരമില്ല, മൂക്കിന് നീളം കൂടുതലാണ് എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍ ഉണ്ടായതായി നിമ്രത് വെളിപ്പെടുത്തി.
കുറ്റപ്പെടുത്തലുകള്‍ വേദനിപ്പിച്ചെങ്കിലും തന്റെ കഴിവിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കാന്‍ സഹായിച്ചതെന്ന് നടി പറഞ്ഞു. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇന്ന് നല്ലതെന്തെങ്കിലും നടക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സാഹായിച്ചു. നല്ലത് നടക്കും എന്ന പ്രതീക്ഷയാണ് മുന്നോട്ടുള്ള വിജയത്തിന് സഹായിച്ചതെന്നും നിമ്രത് കൂട്ടിച്ചേര്‍ത്തു.
85-90 ഓഡിഷനുകളില്‍ പിന്തള്ളപ്പെട്ടതിനുശേഷമാണ് നിമ്രതിന് ആദ്യത്തെ സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചത്. എയര്‍ലിഫ്റ്റ്, ദസ്വി, ലഞ്ച് ബോക്‌സ് എന്നീ സിനിമകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
Content Highlights: Bollywood actress Nimrat Kaur reveals facing criticism about her looks early in her career.