'ഒരുപാട് സ്വപ്നം കാണുന്ന ആളല്ല, പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് വന്ന ഫോൺകോൾ വിശ്വസിക്കാനായില്ല'

ഒരുപാട് സ്വപ്നം കാണുന്ന ആളല്ല താനെന്നും ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമെന്നത് വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന ഒന്നാണെന്നും നടൻ മോഹൻലാൽ. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്കാര ലഭിച്ച വിവരം പങ്കുവച്ചുള്ള ഫോൺകോൾ വന്നപ്പോൾ കുറച്ച് നിമിഷത്തേക്ക് വിശ്വസിക്കാൻ സാധിച്ചില്ലെന്നും മോഹൻലാൽ പറഞ്ഞു
"ഒരുപാട് സ്വപ്നം കാണുന്ന ആളല്ല ഞാൻ, അങ്ങനെ സ്വപ്നം കണ്ടിട്ട് അത് നേടാനായില്ലെങ്കിൽ സങ്കടമാവും. എന്താണ് നിങ്ങളുടെ സാമൂഹിക പ്രതിബദ്ധത എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് കിട്ടുന്ന ജോലി, കഥാപാത്രങ്ങൾ നന്നായി ചെയ്യാൻ ശ്രമിക്കും എന്നേ ഞാൻ പറയൂ. അത് വിജയിച്ചാൽ ജനം അംഗീകരിക്കും. അത് നേടിയെടുക്കാൻ നമുക്കൊപ്പം വലിയൊരു സംഘം തന്നെയുണ്ടാവും. ഈ ജോലിയല്ലാതെ എനിക്കു മറ്റൊരു ജോലി അറിയില്ല. നല്ല സിനിമകൾ ഉണ്ടാകണം. അതിനായുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാകാൻ തയാറാണ്. അതാണ് സ്വപ്നം.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് പുരസ്കാര നേട്ടം അറിയിച്ചുകൊണ്ട് എനിക്ക് കോൾ വരുന്നത്. ഞാൻ ഷൂട്ടിലായിരുന്നു. എപ്പോഴും അങ്ങനെയൊരു കാര്യം വരുമ്പോൾ നമുക്ക് വിശ്വസിക്കാൻ പറ്റില്ലല്ലോ. നമ്മുടെ അനുമതി കിട്ടിയാലേ അവർക്ക് പുരസ്കാരം പ്രഖ്യാപിക്കാൻ പറ്റുകയുള്ളൂ. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണല്ലോ ഇത്. അങ്ങനെയൊന്ന് സംഭവിക്കുമ്പോഴുണ്ടാകുന്ന നിമിഷം എന്നത് ഇതെല്ലാം സത്യമാണോ എന്ന് ചിന്തിച്ച് പോകുന്ന നിമിഷമാണ്. രണ്ടാമതൊന്ന് കൂടി പറയാനാണ് ഞാൻ ആവശ്യപ്പെട്ടത്. ആദ്യത്തെ ദേശീയ പുരസ്കാരം ലഭിച്ച വിവരം വിളിച്ച് പറഞ്ഞപ്പോഴും രണ്ടാമതൊന്ന് കൂടി പറയാനാണ് ഞാൻ ആവശ്യപ്പെട്ടത്. പരമോന്നത ബഹുമതി എന്നാണ് പത്രക്കാർ പറയുന്നത്. പക്ഷേ ഞാൻ അങ്ങനെ കാണുന്നില്ല, ഇതെല്ലാവരുമായി പങ്കുവയ്ക്കാൻ, മലയാളത്തിന്റെ നേട്ടമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഈ നേട്ടം ഞാൻ തനിച്ചല്ല നേടിയെടുത്തത് നിങ്ങളോരോരുത്തരും എനിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം നടന്മാരിൽ ഒരാൾ ആണ് ഞാൻ. പ്രേം നസീർ സർ, ശിവാജി ഗണേശൻ സർ, നാഗേശ്വർ റാവു സർ, അമിതാഭ് ബച്ചൻ, രാജ് കുമാർ സർ, തിക്കുറിശ്ശി സർ, അടൂർ ഭാസി സർ തുടങ്ങിയവരെല്ലാമായി അടുത്ത ബന്ധമുണ്ട്. ഈ ഗുരുകാരണവന്മാരുടെ അനുഗ്രവും എനിക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രത്യേക റോളിനായി ആഗ്രഹങ്ങളില്ല. നല്ല സിനിമകൾ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. റോളുകൾ കിട്ടുന്നത് ഭാഗ്യമാണ്. എന്നെ സംബന്ധിച്ച് അത്തരം ഭാഗ്യമുണ്ട്.
മുകളിലേക്ക് കയറുമ്പോൾ കൂടെനിൽക്കുന്നവരെ നോക്കുക. താഴേയ്ക്ക് ഇറങ്ങുമ്പോഴും അവരുണ്ടാകും, പിന്തുണയ്ക്കാൻ. അവരെ നോക്കാതെ പോയാൽ താഴേക്ക് വരുമ്പോൾ ആരും നോക്കില്ല"... മോഹൻലാൽ പറഞ്ഞു.
Content Highlights: mohanlal about his first reaction after recieving Dada saheb phalke awards