തലവേദനയെ തുടര്‍ന്ന് ചികിത്സതേടി; ഒടുവില്‍ വിയോഗം; വിട പറഞ്ഞത് മലയാളത്തിലെ ഹിറ്റ് മേക്കര്‍

ഷാഫി | ഫയല്‍ചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/  മാതൃഭൂമി
ഷാഫി | ഫയല്‍ചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/ മാതൃഭൂമി

കൊച്ചി: ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരി 16-നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

1995-ല്‍ രാജസേനന്റെ 'ആദ്യത്തെ കണ്മണി' എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടാണ് തുടക്കം. 2001-ല്‍ ജയറാം നായകനായ 'വണ്‍മാന്‍ഷോ'യിലൂടെ സ്വതന്ത്രസംവിധായകനായി. രണ്ടാമത്തെ ചിത്രമായ കല്യാണരാമന്‍ വന്‍ഹിറ്റായതോടെ ഷാഫി മലയാളസിനിമയില്‍ ഇരിപ്പിടമുറപ്പിച്ചു. തുടര്‍ന്ന് 'പുലിവാല്‍ കല്യാണം', 'തൊമ്മനും മക്കളും', 'മായാവി', 'ചോക്ലേറ്റ്', 'ചട്ടമ്പിനാട്', 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങിയ സിനിമകളും വലിയ ഹിറ്റുകളായി. 17 സിനിമകള്‍ സംവിധാനം ചെയ്തു. 'തൊമ്മനും മക്കളും' എന്ന സിനിമയുടെ റീ-മേക്കായ 'മജ'യിലൂടെ തമിഴിലും സാന്നിധ്യമറിയിച്ചു. 2022-ല്‍ പുറത്തിറങ്ങിയ 'ആനന്ദം പരമാനന്ദം' ആണ് അവസാന ചിത്രം.

സ്വന്തം സിനിമകളായ 'മേക്കപ്പ് മാന്‍', '101 വെഡ്ഡിങ്സ്' എന്നിവയ്ക്ക് കഥയെഴുതിയ ഷാഫി 'ഷെര്‍ലക് ടോംസി'ല്‍ സച്ചിക്കൊപ്പം തിരക്കഥയിലും പങ്കാളിയായി. '101 വെഡ്ഡിങ്സ്', 'ലോലിപോപ്പ്' എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.

Content Highlights: Renowned Malayalam film director Shafi passed away after a brain hemorrhage.