'ഒറ്റയിരിപ്പിൽ 18കുപ്പി ബിയർവരെ കഴിച്ചിരുന്നു', മദ്യപാന ആസക്തിയെ മറികടന്നതിനേക്കുറിച്ച് ജാവേദ് അക്തർ

മദ്യപാന ആസക്തിയെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. മിഡ് ഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവസവും ഒരൊറ്റയിരിപ്പില്‍ 18 കുപ്പി ബിയര്‍ വരെ കഴിച്ചകാലമുണ്ടെന്നും അതിനെ മറികടന്നതെങ്ങനെയെന്നും ജാവേദ് അക്തര്‍ തുറന്നുപറഞ്ഞത്.
'വിസ്‌കിയോട് അലര്‍ജിക് ആയിരുന്ന താന്‍ ബിയര്‍ മാത്രമാണ് കഴിച്ചിരുന്നത്. ഒറ്റയിരിപ്പില്‍ 18 കുപ്പി ബിയര്‍വരെ കഴിക്കുമായിരുന്നു. പിന്നീട് വയര്‍ ചാടിയതോടെയാണ് ബിയര്‍ നിര്‍ത്തി റമ്മിലേക്ക് തിരിഞ്ഞത്', ജാവേദ് അക്തര്‍ പറഞ്ഞു. ആരുടെയും കൂട്ടില്ലാതെയും താന്‍ മദ്യപിച്ചിരുന്നുവെന്നും ജാവേദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.
പത്തൊമ്പതാം വയസ്സില്‍ മദ്യപാനം തുടങ്ങിയതാണെന്നും പിന്നീട് അത് ശീലമാകുകയായിരുന്നുവെന്നും അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കി ബോംബെയിലെത്തിയ താന്‍ കൂട്ടുകാര്‍ക്കൊപ്പമാണ് മദ്യപാനം ആരംഭിച്ചത്. ഇത് പിന്നീട് ശീലമായെന്നും ജാവേദ് പറഞ്ഞു.
ജാവേദ് അക്തറിന്റെ മദ്യപാനാസക്തിയെക്കുറിച്ചും അത് മറികടന്നതിനെക്കുറിച്ചും ഭാര്യ ശബാന ആസ്മിയും നേരത്തേ സംസാരിച്ചിരുന്നു. ഇങ്ങനെ പോയാല്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നും ജോലി ക്രിയാത്മകമായി ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഒരു ലണ്ടന്‍ യാത്രയ്ക്കിടയിലാണ് മദ്യപാനം നിര്‍ത്താനുള്ള തീരുമാനം എടുത്തതെന്നും അതിന് ശേഷം ഇതുവരെ ജാവേദ് അക്തര്‍ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്നും ശബാന ആസ്മി പറഞ്ഞു.
Content Highlights: Bollywood lyricist Javed Akhtar opens up about his alcohol addiction