ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

വിഷ്ണു പി ഉണ്ണികൃഷ്ണനും കെ.എൽ ലാൻഡിയോയും
വിഷ്ണു പി ഉണ്ണികൃഷ്ണനും കെ.എൽ ലാൻഡിയോയും

ഇന്നസെൻറ് രണ്ടാംതവണ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ മൂന്നുവർഷം വാഹന ഡ്രൈവറായിരുന്നു വിഷ്ണു പി. ഉണ്ണികൃഷ്ണൻ. അച്ഛൻ ഉണ്ണികൃഷ്ണൻ ഇന്നസെൻറിന്റെ സഹപാഠിയായിരുന്നു. ആ ബന്ധത്തിലായിരുന്നു നിയമനം.

ഓരോ ദിവസവും വൈകി വീട്ടിലെത്തുമ്പോൾ ഇന്നസെൻറ് ചോദിക്കും ഇന്നെത്രയാണ് ഓവർടൈം ? പറയാൻ മടിക്കുന്ന വിഷ്ണുവിനെ നോക്കിയിട്ട് -അല്ലെങ്കിൽ നീ തീരുമാനിക്കേണ്ട ഞാൻ തീരുമാനിച്ചോളാമെന്ന് പറയും. വലിയൊരു സംഖ്യയെടുത്തങ്ങ് കൊടുക്കും. എന്നിട്ട് പറയും ഇത് നിനക്കുള്ള കൂലിയാണ്. വീട്ടിൽ വല്ല ആവശ്യങ്ങളും ഉണ്ടെങ്കിൽ പറയണം .

സഹായം ചോദിക്കാൻ മടിച്ചാൽ അത് മനസ്സിലാക്കി വീട്ടിലെത്തി നൽകും. അതായിരുന്നു ശീലം.

ഇന്നസെൻറ് ചിരിക്കാതെ ഒരു ദിവസം മാത്രമാണ് വിഷ്ണു കണ്ടത്. അത് അദ്ദേഹം പരാജയപ്പെട്ട തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസമായിരുന്നു. ഏഴുവർഷമായി ഇന്നസെൻറിന് സിനിമാരംഗത്തെ സഹായിയായി പ്രവർത്തിക്കുന്ന കെ.എൽ. ലാൻഡിയോയ്ക്കും ഉണ്ട് ഒരുപാട് നല്ല ഓർമ്മകളുടെ കഥ പറയാൻ. 2013 മുതൽ ഇന്നസെൻറിന്റെ ഒപ്പമുണ്ട്. കൂലി മാസശമ്പളം ആണ്. എന്നാൽ അതിന് എത്രയോ ഇരട്ടി സഹായമാണ് രഹസ്യമായി ചെയ്യാറുള്ളതെന്ന് ലാൻഡിയോ ഓർക്കുന്നു.

സഹായങ്ങൾ ചോദിക്കാനും പ്രശ്നങ്ങൾ പറയാനും മടിച്ചാൽ അതെല്ലാം ഏതെങ്കിലും വഴിക്ക് അറിഞ്ഞ് പരിഹാരം കാണുമായിരുന്നു. ഇന്നസെൻറിന്റെ സുഹൃത്ത് ഓപ്പന്റെ മകനാണ് ലാൻഡിയോ.

Content Highlights: innocent actor driver vishnu p unnikrishnan about actor